
തിരുവനന്തപുരം : യു.ഡി.എഫ് അധികാരത്തിലെത്തുകയാണെങ്കിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ കേരളത്തിന്റെ കായികരംഗത്തുണ്ടായ കിതപ്പ് മാറ്റുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. ദേശീയ കായികവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ '' കായിക കേരളം കിതച്ച 10 വർഷങ്ങൾ"" എന്ന ഏകദിന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായികകേരളത്തിന്റെ ഇതിഹാസമായ ജിമ്മി ജോർജിന് ഒരു സ്മാരകം നിർമ്മിക്കാൻ 10 വർഷം മുമ്പ് ബജറ്റിൽ പണം അനുവദിച്ചിട്ടും നടന്നില്ലെന്നും ഇതിനായി പലകുറി കായികമന്ത്രി അബ്ദുറഹ്മാനെ കണ്ടിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഒരു അന്താരാഷ്ട്ര ഫുട്ബാൾ മത്സരം നടത്തണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും കോൺഗ്രസ് സർക്കാർ ഭരണത്തിലെത്തിയാൽ അത് സാധിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ മുൻ പ്രസിഡന്റ് പരേതനായ പ്രിയരഞ്ജൻ ദാസ് മുൻഷിയുടെ ഭാര്യയുമായ ദീപ ദാസ് മുൻഷി പറഞ്ഞു. ദേശീയ കായികവേദി പ്രസിഡന്റ് എസ്.നജുമുദ്ദീന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാറിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എൽ.എ, മുൻ എം.എൽ.എമാരായ ജോസഫ് വാഴയ്ക്കൻ, പാലോട് രവി, അർജുന അവാർഡ് ജേതാവ് ടോം ജോസഫ്, കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.രാജീവ്, കായിക പത്രപ്രവർത്തകരായ സനിൽ പി.തോമസ്, അൻസാർ.എസ്.രാജ്,കായികാദ്ധ്യാപക സംഘടനാ പ്രതിനിധികൾ, കായികവേദി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച കായിക വേദി നേതാക്കളെയും ജില്ലാ സ്‌പോർട്‌സ് കൗൺസിലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും കെ.പി.സി.സി പ്രസിഡന്റ് ചടങ്ങളിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |