
വാളയാർ: വന്യജീവികൾ റെയിൽവേ പാളത്തിലേക്കും ജനവാസ മേഖലയിലേക്കും ഇറങ്ങുന്നത് തടയാൻ റെയിൽവേ നടപ്പാക്കുന്ന ഇരുമ്പുവേലി നിർമ്മാണത്തിൽ കേരളത്തോട് അവഗണന. പദ്ധതി ആദ്യം തയ്യാറാക്കിയത് കേരള വനംവകുപ്പും ഫണ്ട് അനുവദിച്ചത് സംസ്ഥാന സർക്കാരുമാണ്. സർവ്വേയും പൂർത്തിയാക്കി. പക്ഷെ പദ്ധതി നടപ്പിലാക്കിയത് തമിഴ് നാട്ടിൽ. റെയിൽപാളം അതിർത്തിക്കപ്പുറത്ത് സുരക്ഷിതമാകുമ്പോൾ ഇപ്പുറത്ത് വന്യമൃഗങ്ങൾക്ക് വിഹരിക്കാൻ പറ്റുംവിധം തുറന്ന നിലയിലാണ്.
വാളയാർ അതിർത്തിക്കപ്പുറത്ത് തമിഴ്നാടിന്റെ സ്ഥലത്ത് റെയിൽ ഫെൻസിംഗ് പൂർത്തിയായി. കഴിഞ്ഞ ജനുവരിയിലാണ് പണി തുടങ്ങിയത്. കേരള അതിർത്തിയിലുൾപ്പെട്ട വാളയാർ മുതൽ കൊട്ടെക്കാട് വരെയുള്ള ഭാഗങ്ങളിലെ ഫെൻസിംഗ് കൂടി പൂർത്തിയാക്കിയ ശേഷം ഒരുമിച്ച് കമ്മീഷൻ ചെയ്യുമെന്നായിരുന്നു തുടക്കത്തിൽ പറഞ്ഞിരുന്നത്. പക്ഷെ പിന്നീടിത് അട്ടിമറിക്കപ്പെട്ടു. പദ്ധതിയുടെ ഒന്നാം ഘട്ടം എന്ന നിലയിൽ എട്ടിമട മുതൽ വാളയാർ വരെയാക്കി പദ്ധതി ചുരുക്കി. കേരളത്തിലെ പ്രദേശങ്ങളെ ഒഴിവാക്കി. ഇപ്പോൾ തമിഴ്നാട് വനം വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് നിർമ്മാണം പൂർത്തിയായത്. റെയിൽവേ ആണ് പദ്ധതി ചെലവ് മുഴുവൻ വഹിക്കുന്നത്. കേരളത്തിലെ വാളയാർ മുതൽ കൊട്ടക്കാട് വരെയുള്ള ഭാഗങ്ങളിൽ ജനവാസ മേഖലയിലൂടെയാണ് ട്രെയിനുകൾ കടന്ന് പോകുന്നത്. ഇവിടെയാണ് റെയിൽ ഫെൻസിംഗ് അത്യാവശ്യം. വനം വകുപ്പും റെയിൽവെയും സംയുക്തമായി ഇവിടെ റെയിൽ ഫെൻസിംഗ് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. സർവ്വേ പൂർത്തിയാക്കുകയും സംസ്ഥാന സർക്കാർ എട്ട് കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടും റെയിൽവേ മന്ത്രാലയം കനിഞ്ഞില്ല. പദ്ധതി നടക്കാതെ പോയി. ഇപ്പോൾ റെയിൽവേ മന്ത്രാലയം സ്വന്തം ചെലവിൽ അതിർത്തിക്ക് അപ്പുറത്ത് വേലി നിർമ്മിക്കുന്നത് നിസ്സംഗതയോടെ നോക്കി കാണേണ്ട അവസ്ഥയിലാണ് വാളയാർ നിവാസികൾ. കേരള വനം വകുപ്പ് തയ്യാറാക്കിയ അതേ പദ്ധതിയാണ് റെയിൽവേ ഇപ്പോൾ അതിർത്തിക്കപ്പുറത്ത് നടപ്പാക്കുന്നത്. ഇരുമ്പ് പാളങ്ങൾ തലങ്ങും വിലങ്ങും വെച്ച് ആനകൾ ഉൾപ്പെടെയുള്ള വന്യ ജീവികൾക്ക് കടക്കാൻ പറ്റാത്ത വിധത്തിലുള്ള വേലിയാണ് നിർമ്മിക്കുന്നത്. തമിഴ്നാട്ടിലെ പദ്ധതി കമ്മീഷൻ ചെയ്തതിന് ശേഷം രണ്ടാംഘട്ടമായി വാളയാർ-കഞ്ചിക്കോട് മേഖലയിൽ പദ്ധതി നടപ്പാക്കാമെന്ന വാഗ്ദാനമാണ് ഒടുവിൽ റെയിൽവേ മന്ത്രാലയം നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |