
ഇരിങ്ങാലക്കുട : വാട്‌സ് ആപ്പ് വഴി ഷെയർ ട്രേഡിംഗ് ഗ്രൂപ്പുകളിൽ ചേർത്ത് വൻ ലാഭം വാഗ്ദാനം ചെയ്ത് ആളൂർ സ്വദേശിയായ വയോധികനിൽ നിന്ന് 78 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ മൂന്ന് പ്രതികളെ തൃശൂർ റൂറൽ സൈബർ പൊലീസ് പിടികൂടി. കാറളം വെള്ളാനി കായംപുറത്ത് വീട്ടിൽ ആഗ്‌നേയ് പ്രസാദ് (30), നാട്ടിക പണിക്കശ്ശേരി എടക്കാട്ട് വീട്ടിൽ സുധീഷ് (43), തൃപ്രയാർ പുന്നപ്പിള്ളി വീട്ടിൽ കാർത്തിക് (32) എന്നിവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സൈബർ പൊലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ആഗ്‌നേയ് പ്രസാദ്, കാർത്തിക് എന്നിവരെ തൃപ്രയാറിൽ നിന്നും സുധീഷിനെ കാക്കാത്തുരുത്തി എന്ന സ്ഥലത്ത് നിന്നുമാണ് പിടികൂടിയത്. 'പ്രൈമറി ഡീമാറ്റ് ട്രേഡിംഗ്' എന്ന പേരിൽ വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. വ്യാജ സ്റ്റോക്ക് മാർക്കറ്റ് ട്രേഡിംഗ് ഗ്രൂപ്പിൽ അംഗമാക്കി. പ്രൈമറി ട്രേഡിംഗിൽ പങ്കെടുത്താൽ വലിയ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ നൽകിയ ലിങ്ക് വഴി മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു. കഴിഞ്ഞ വർഷം 2025 നവംബർ 3 മുതൽ ഈ വർഷം ജനുവരി 9 വരെയുള്ള കാലയളവിനുള്ളിലാണ് പണം നഷ്ടപ്പെട്ടത്.
ആപ്പിലെ വ്യാജ കണക്കുകൾ കണ്ട് വിശ്വസിച്ച പരാതിക്കാരൻ ബാങ്ക് അക്കൗണ്ടിൽ നിന്നായി 78.22 പ്രതികൾ നിർദ്ദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകി. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ തൃശൂർ റൂറൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പി.എസ്.സുജിത്ത്, സബ് ഇൻസ്‌പെക്ടർമാരായ ആൽബി തോമസ് വർക്കി, പി.ടി.ആന്റണി, സി.പി.ഒ വി.എസ്.അജിത്ത്, ഡ്രൈവർ സി.പി.ഒ അനന്ദു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |