
തിരുവനന്തപുരം: തലസ്ഥാനത്ത് പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷത്തെ കഠിന തടവ് വിധിച്ച് കോടതി. വെങ്ങാനൂർ സ്വദേശി രാജനെ (56) ആണ് 43 വർഷം കഠിനതടവിനും 40,000 രൂപ പിഴ ഒടുക്കാനും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ഉത്തരവിട്ടത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ജഡ്ജി അഞ്ജു മീര ബിർളയാണ് വിധി പ്രസ്താവിച്ചത്. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നൽകുന്ന നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകാൻ കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ 13 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകളും അഞ്ച് തൊണ്ടിമുതലുകളും കോടതിയിൽ പൊലീസ് ഹാജരാക്കുകയും ചെയ്തു.
തിരുവനന്തപുരം നഗരത്തിലെ ഹോസ്റ്റൽ കെട്ടിടത്തിൽ 2021 സെപ്തംബർ 30നും ഒക്ടോബർ 15നും ഇടയിലായിരുന്നു സംഭവം നടന്നത്. ഹോസ്റ്റലിലെ ക്ലീനറായിരുന്നു രാജൻ. ആരുമില്ലാത്ത തക്കം നോക്കി മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് പെൺകുട്ടിയെ ഇയാൾ ശുചിമുറിയിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
ആദ്യതവണ പീഡിപ്പിച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി ഭയം കാരണം വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ രണ്ടാമതും പീഡനം തുടർന്നപ്പോൾ മറ്റൊരാൾ ഇവരെ ഒരുമിച്ച് കാണാനിടയായി. ഇതിനെ തുടർന്ന് കുട്ടിയുടെ പരിഭ്രമം കണ്ട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് പീഡന വിവരം അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |