
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കേരളത്തിന് കേന്ദ്ര ബഡ്ജറ്റ് കൈത്താങ്ങാകുമെന്ന പ്രതീക്ഷ അസ്ഥാനത്തായി. അതേസമയം, കേന്ദ്ര ധനകാര്യ കമ്മിഷൻ ശുപാർശയിൽ നികുതി വിഹിതം കൂട്ടിയത് ആശ്വാസമായി. ബഡ്ജറ്റിനു മുമ്പ് കേരളത്തിനുള്ള മൂന്ന് അമൃത് ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി ഫ്ലാഗ് ഒഫ് ചെയ്തപ്പോൾ ബാക്കി പ്രഖ്യാപനങ്ങൾ ബഡ്ജറ്റിൽ വരുമെന്നായിരുന്നു പ്രതീക്ഷിച്ചത്.
എന്നാൽ, വികസനമോ, നിർമ്മാണമോ, അടിസ്ഥാനസൗകര്യ വികസനമോ ആയി ബന്ധപ്പെട്ട് കേരളത്തിന് പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല. വിഴിഞ്ഞം തുറമുഖത്തിലൂടെ വികസനത്തിന് വൻപദ്ധതികളൊരുക്കി കാത്തിരുന്നെങ്കിലും നിരാശപ്പെടുത്തി. കേന്ദ്രബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അതിവേഗ റെയിൽപ്പാത (ആർ.ആർ.ടി.എസ്) പ്രഖ്യാപിച്ചത്. എന്നാൽ, ഏഴ് അതിവേഗ റെയിൽവേ ഇടനാഴികൾ പ്രഖ്യാപിച്ചതിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. എയിംസ്, മെട്രോ തുടങ്ങിയവയും പ്രഖ്യാപിച്ചില്ല.
റബറിന് താങ്ങുവില വർദ്ധിപ്പിക്കണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളെയും ഐ.ടി, സ്റ്റാർട്ടപ്പ് സംരംഭങ്ങളെയും അവഗണിച്ചു.
ധാതു ഇടനാഴിയിൽ സംസ്ഥാനത്തെ ഉൾപ്പെടുത്തിയതും കടലാമ പരിചരണത്തിന് കേരളത്തിലും കർണാടകത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നതും മാത്രമാണ് ആശ്വാസ പദ്ധതികൾ. കേരളത്തിന്റെ പേര് പരാമർശിച്ചില്ലെങ്കിലും നാളികേര ഉത്പാദന വർദ്ധനവിന് പദ്ധതി പ്രഖ്യാപിച്ചത് സംസ്ഥാനത്തിന് ഗുണകരമാകും. ആയുർവേദ എയിംസ് പദ്ധതിയിലും കേരളത്തിന് പരിഗണന ലഭിച്ചേക്കാം. മെഡിക്കൽ ടൂറിസത്തിനായി സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള പദ്ധതികളിലും തീരദേശ ടൂറിസം വികസനത്തിലും കേരളത്തിന് പ്രത്യേക പരിഗണനയില്ലെങ്കിലും പ്രതീക്ഷയർപ്പിക്കാം.
കേന്ദ്ര വിഹിതത്തിലെ
വർദ്ധന ആശ്വാസം
കേന്ദ്ര ധനകാര്യ കമ്മിഷൻ ശുപാർശയിൽ കേരളത്തിനുള്ള 2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര വിഹിതം 1.925 ശതമാനത്തിൽ നിന്ന് 2.382 ആയി വർദ്ധിപ്പിച്ചത് ആശ്വാസമായി. ലഭിക്കുക 36,355 കോടി. കഴിഞ്ഞ വർഷം കിട്ടിയതിനെക്കാൾ 11,855 കോടി അധികം. സംസ്ഥാന ബഡ്ജറ്റിൽ പ്രതീക്ഷിത കേന്ദ്ര വിഹിതമായി ഉൾപ്പെടുത്തിയിരുന്നത് 34,022.93 കോടിയായിരുന്നു. കഴിഞ്ഞ വർഷം കിട്ടിയത് 24,500 കോടി. കേന്ദ്ര വിഹിതം കുറഞ്ഞിരുന്നെങ്കിൽ സംസ്ഥാനത്തിന്റെ ധനസ്ഥിതിയും ബഡ്ജറ്റ് നടപ്പാക്കലും താളം തെറ്റുമായിരുന്നു. കഴിഞ്ഞ ബഡ്ജറ്റിൽ 1.24 ലക്ഷം കോടിയായിരുന്ന കേന്ദ്ര ഗ്രാന്റുകൾ ഇക്കുറി 1.4ലക്ഷം കോടിയാക്കിയിട്ടുണ്ട്. അതിനനുസരിച്ചുള്ള വർദ്ധന കേരളത്തിനും കിട്ടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |