
കാസർകോട്: കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന്റേത് രാഷ്ട്രീയ പകപോക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽ.ഡി.എഫ് വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ കാസർകോട് കുമ്പളയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൻകിട കപ്പലുകൾ വരുന്നതിലൂടെ രാജ്യത്തെ വലിയ തുറമുഖമായി മാറിയ വിഴിഞ്ഞത്തെ കേന്ദ്ര ബഡ്ജറ്റിൽ പൂർണ്ണമായും തഴഞ്ഞു.രാജ്യത്ത് എയിംസ് ഇല്ലാത്ത സംസ്ഥാനമാണ് കേരളം. 2016 ൽ കേരളം മുന്നോട്ടു വച്ച ഈ ആവശ്യം കേന്ദ്രം തത്വത്തിൽ അംഗീകരിച്ചിരുന്നു. നാല് സ്ഥലങ്ങൾ സർക്കാർ നൽകി. ഒറ്റ സ്ഥലത്തിന്റെ പേര് മാത്രം തരണമെന്ന് പറഞ്ഞു. പേര് നൽകി. പ്രധാനമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി പക്ഷെ അതിലൊന്നും ഒരു നടപടിയും സ്വീകരിച്ചില്ല. യാത്രാസൗകര്യം കൂട്ടുന്നതിന് അതിവേഗ പാത വേണമെന്ന കാര്യത്തിൽ ആർക്കും രണ്ടഭിപ്രായമില്ല. വന്ദേഭാരത് വന്നതോടെ ജനങ്ങളും ആവശ്യപ്പെടാൻ തുടങ്ങി. ആ ആശയം വന്നപ്പോൾ പ്രതിപക്ഷം എതിർത്തു. സംസ്ഥാന സർക്കാർ സ്വന്തമായി പാത ഒരുക്കുന്നതിന് മന്ത്രിസഭ തീരുമാനമെടുത്തെങ്കിലും അതിവേഗ പാതയ്ക്ക് സഹായം ചെയ്യുന്ന കാര്യത്തിൽ ബജറ്റിൽ മിണ്ടാട്ടമില്ല.
മത വികാരം ഇളക്കി വിട്ടാൽ നടപടി
അധികാരമില്ലാത്തതിന്റെ വെപ്രാളത്തിൽ മതവികാരം ഇളക്കിവിടാൻ ആരെങ്കിലും ശ്രമിച്ചാൽ കർക്കശമായി നേരിടുമെന്ന് മുഖ്യമന്ത്രി താക്കീത് നൽകി. ഇത് മതനിരപേക്ഷതയുടെ വിളനിലമാണ്. ശാന്തിയും സമാധാനവും പുലരുന്ന നാടാണ്. . 10 വർഷം ഭരണത്തിന് പുറത്തിരിക്കേണ്ടി വന്നതിന്റെ പ്രയാസം പലരും അനുഭവിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
,കുമ്പളയിൽ നടന്ന ആവേശകരമായ ചടങ്ങിൽ എം വി ഗോവിന്ദന് തുളുനാടിന്റെ സാംസ്ക്കാരിക പൈതൃകം അടയാളപ്പെടുത്തിയ ശിൽപം കൈമാറിയാണ് മുഖ്യമന്ത്രി ജാഥ ഉദ്‌ഘാടനം ചെയ്തത്. ഇ. ചന്ദ്രശേഖരൻ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ പര്യടനത്തിന് ശേഷം 16 ന് സമാപിക്കും. തൊഴിലാളി പണിമുടക്ക് നടക്കുന്ന 12 ന് ജാഥ പര്യടനമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |