
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സംഘർഷം തുടരുന്നതിനിടെ തങ്ങളുടെ രണ്ട് വനിതാ ചാവേറുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ). കഴിഞ്ഞദിവസങ്ങളിലായി നടന്ന ആക്രമണങ്ങളിൽ 50ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇവരിൽ 17 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. ശനിയാഴ്ചയാണ് 'ഓപ്പറേഷൻ ഹെറോഫ് 2 " എന്ന പേരിൽ സുരക്ഷാ സേനയ്ക്കെതിരെ ബലൂച് വിമതർ അക്രമം അഴിച്ചുവിട്ടത്. സുരക്ഷാ ഏജൻസികൾ നടത്തിയ പ്രത്യാക്രമണങ്ങളിൽ 140 വിമതരെ പിടികൂടിയതായി ബലൂചിസ്ഥാൻ മുഖ്യമന്ത്രി സർഫറാസ് ബുഗ്‌ട്ടി അറിയിച്ചു.
ആക്രമണങ്ങൾ നടത്തിയവരിൽ രണ്ട് വനിതകളുമുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രി ഖ്വാജ ആസിഫും വ്യക്തമാക്കിയിരുന്നു. ചാവേറുകളിലൊരാൾ 24കാരിയായ ആസിഫ മെംഗാൾ ആണെന്ന് തിരിച്ചറിഞ്ഞു. ബലൂചിസ്ഥാനിലെ നുഷ്‌കി സ്വദേശിയായ ആസിഫ മുഹമ്മദ് ഇസ്‌മായിൽ എന്നൊരാളുടെ മകളാണെന്ന് ബിഎൽഎ പറഞ്ഞു. 2002 ഒക്‌ടോബർ രണ്ടിന് ജനിച്ച ആസിഫ ബിഎൽഎയുടെ മജീദ് ബ്രിഗേഡിൽ തന്റെ 21ാം ജന്മദിനത്തിലാണ് ചേർന്നത്. 2024 ജനുവരിയിലാണ് ചാവേറാകാൻ തീരുമാനിച്ചത്. ശനിയാഴ്‌ച നുഷ്‌കിയിലെ ഐഎസ്‌ഐ ആസ്ഥാനത്ത് ആക്രമണം നടത്തിയത് ആസിഫയായിരുന്നു.
അതേസമയം, രണ്ടാമത്തെ വനിതാ ചാവേറിന്റെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇവർ ആക്രമണം നടത്തുന്നതിന് മുൻപായുള്ള വീഡിയോ പുറത്തുവന്നു. ബിഎൽഎ പുരുഷ ആയുധധാരികൾക്കൊപ്പം തോക്കേന്തിനിന്ന് പാകിസ്ഥാൻ സർക്കാരിനെ യുവതി പരിഹസിക്കുന്നതാണ് വീഡിയോയിലുള്ളത്.
'നമ്മൾ സ്വയം ഉണർന്നെഴുന്നേൽക്കേണ്ടതുണ്ട്. ബലൂച് രാഷ്ട്രം ഉണർന്നെഴുന്നേൽക്കേണ്ടതുണ്ട്. നമ്മൾ തോളോട് തോൾ ചേർന്ന് നിൽക്കണം. ശത്രുക്കളുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു. അവർക്ക് വലിയ ശക്തിയില്ല. ശത്രുവിനോട് ഒരു വിട്ടുവീഴ്ചയും ചെയ്യാൻ കഴിയില്ലെന്ന് ബലൂച് രാഷ്ട്രം മനസിലാക്കണം. ഇന്ന് നമ്മുടെ പോരാളികൾ അവരുടെ ജീവൻ ബലിയർപ്പിക്കുന്നു. സ്വയം പൊട്ടിത്തെറിക്കുന്നു. എന്നിട്ടും ചിലർ ഇപ്പോഴും കുറച്ച് പണത്തിനായി അവരെ വഞ്ചിക്കുന്നു"- എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |