
ഭോപ്പാല്‍: ഇന്ത്യക്കാരനായ യുവാവില്‍ നിന്നുണ്ടായ ചതിയുടേയും തുടര്‍ന്ന് നാടും വീടും നഷ്ടമാകുകയും ചെയ്ത അനുഭവം വെളിപ്പെടുത്തി റഷ്യന്‍ വനിത. ജിപ്‌സി ക്യൂരിയോസ എന്ന യുവതിയാണ് തന്റെ സ്വത്തും ജീവിതവും പ്രണയച്ചതിയില്‍പ്പെട്ട് നഷ്ടമായ കഥ തുറന്ന് പറഞ്ഞ് രംഗത്തുവന്നിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് ഇന്ത്യക്കാരനായ യുവാവിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് പ്രണയത്തിലാകുകയും ചെയ്തു. കാമുകനെ കാണാനായി ഇന്ത്യയിലെത്തി.
തന്റെ കുടുംബം യാഥാസ്ഥിതികരാണെന്ന് യുവാവ് പറഞ്ഞിരുന്നു. ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് അഞ്ച് വര്‍ഷത്തോളം ഡേറ്റ് ചെയ്തതിന് ശേഷമാണ് വിവാഹം നടത്തിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതിന് ശേഷം യുവാവിന്റെ സ്വഭാവം മാറിയെന്നാണ് ജിപ്‌സി പറയുന്നത്. സാമ്പത്തികമായി ഒരുപാട് ബാദ്ധ്യതകളുള്ള കാര്യം മറച്ചുവച്ചാണ് വിവാഹം നടത്തിയത്. യുവാവിന് സ്വയം മുറിവേല്‍പ്പിക്കുന്ന സ്വഭാവവും ഉണ്ടായിരുന്നുവെന്നാണ് ജിപ്‌സിയുടെ വെളിപ്പെടുത്തല്‍.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭോപ്പാലിലേക്ക് പോകുന്നവെന്ന് പറഞ്ഞ് വീട് വിട്ട് ഇറങ്ങിയ ഇയാളെക്കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ലാതായെന്നും യുവതി പറയുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ലഭ്യമായിരുന്നില്ല. ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്ത അയാള്‍ ഇതിനകം മറ്റൊരു സ്ത്രീയുടെ ഒപ്പം താമസമാക്കിയിരുന്നു. ഈ വിവരങ്ങള്‍ എന്നെ ഞെട്ടിച്ചു. ഈ സത്യങ്ങള്‍ ഞാന്‍ കണ്ടു പിടിച്ചതോടെ അയാള്‍ എന്നെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ശ്രമിച്ചു.''- ജിപ്‌സി പറയുന്നു
ജോലി ചെയ്യുന്ന സ്ഥലത്ത് വിളിച്ച് മാനസിക വിഭ്രാന്തിയുണ്ടെന്നു പറഞ്ഞു. അതോടെ ജോലി നഷ്ടപ്പെടുകയും സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാവുകയും ചെയ്തു. ഇത്രയൊക്കെ ദുരിതങ്ങള്‍ അനുഭവിച്ചിട്ടും നിയമപരമായ ചില സങ്കീര്‍ണതകളുള്ളതുകൊണ്ട് തന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങാന്‍ സാധിക്കുന്നില്ലെന്നും യുവതി പറയുന്നു. കുടുംബത്തില്‍ നിന്നും പൂര്‍ണമായും അകന്നാണ് ഇപ്പോള്‍ ജീവിക്കുന്നത്. വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിയുന്ന ദിവസമെത്തുന്നതും കാത്താണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും യുവതി പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |