
പത്തനംതിട്ട: കഞ്ചാവ് മാഫിയയെ പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പത്തനംതിട്ട പൊലീസ് പിടികൂടി. കഞ്ചാവ് കേസുകളിലെ സ്ഥിരം പ്രതിയായ വലഞ്ചുഴി തൈക്കൂട്ടത്തിൽ നസീം സുലൈമാൻ, സുഹൃത്ത് അസീഫ് എന്നിവരാണ് പിടിയിലായത്. പ്രതികൾ കാർ കയറ്റിയതിനെ തുടർന്ന് എക്‌സൈസ് സ്‌ക്വാഡിലെ സിവിൽ ഓഫീസർ കെ.എസ് ശ്രീആനന്ദിന്റെ ഇടതു കാൽപത്തിക്ക് മൂന്ന് ഒടിവുകളുണ്ടായി.
രണ്ടിന് രാത്രി 10.30ന് കുമ്പഴ മൈലപ്ര റോഡിൽ ബഥനി സ്കൂളിന് സമീപമാണ് സംഭവം. ലഹരിസംഘങ്ങൾ കഞ്ചാവ് കൈമാറുന്ന വിവരം ലഭിച്ചതിനെ തുടർന്ന് സർക്കിൾ ഇൻസ്പക്ടർ എം.സി.വിനോദിന്റെ നേതൃത്വത്തിൽ ജീപ്പിലും ബൈക്കിലുമായാണ് സ്ഥലത്ത് എത്തിയത്. കാറിൽ കാത്തുകിടന്ന നസീമും അസീഫും സ്‌കൂട്ടറിലെത്തിയ രണ്ട് യുവാക്കൾക്ക് കഞ്ചാവ് കൈമാറുന്നതിനിടെയാണ് എക്‌സൈസ് സംഘം ഇവരെ പിടികൂടാൻ ശ്രമിച്ചത്. എക്സൈസിനെ കണ്ടതോടെ സ്‌കൂട്ടറിലെത്തിയവർ രക്ഷപ്പെട്ടു. കാറിനുള്ളിലുള്ളവരെ പിടികൂടാൻ ശ്രമിക്കുമ്പോൾ ഡോർ അകത്തുനിന്ന് പൂട്ടി ഗ്ലാസ് ഉയർത്തി. ബൈക്കുമായി കാറിന് മുന്നിൽ തടസം നിന്നെങ്കിലും ഇടിച്ചിട്ട് മുന്നോട്ടുപോകുകയായിരുന്നു.
ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടത് അത്ഭുതരമായി
കാറുമായി പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ബൈക്കുമായി കാറിന് മുന്നിൽ നിന്ന ശ്രീആനന്ദിനെ ഇടിച്ചിട്ട ശേഷമാണ് പ്രതികൾ കടന്നത്. കാറിന് മുന്നിൽവീണ ശ്രീആനന്ദ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഇടത് കണങ്കാലിലൂടെ ഓടിച്ചാണ് കാർ കടന്നുപോയത്. കാറിടിച്ച് എക്‌സൈസിന്റെ ബൈക്കും തകർന്നു. പരിക്കേറ്റ ശ്രീആനന്ദിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവശേഷം ഒളുവിൽപോയ പ്രതികളെ ചിറ്റാറിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ടയിൽ കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് നസീം. ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |