
മാന്നാർ: പരാധീനതകളുടെ നടുവിൽ നിന്ന് അടിമുടി മാറാനൊരുങ്ങുകയാണ് മാന്നാർ പാവുക്കര പട്ടികജാതി വെൽഫെയർ എൽ.പി.സ്കൂൾ. സ്കൂളിന് ആധുനിക രീതിയിലുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥലം എം.എൽ.എയും മന്ത്രിയുമായ സജി ചെറിയാന്റെ ശ്രമഫലമായി സംസ്ഥാന ബഡ്ജറ്റിൽ രണ്ടു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
മാന്നാർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിക്ക് കരുത്ത് പകർന്ന് എട്ടുപതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന പാവുക്കര പി.ഡബ്യു. എൽ.പി സ്കൾ 1944 ജൂണിലാണ് സ്ഥാപിക്കപ്പെട്ടത്. അക്കാലത്ത് മഹാത്മ ഗാന്ധിയുടെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ദേശീയ തലത്തിൽ രൂപീകരിക്കപ്പെട്ട ഹരിജൻ വെൽഫെയർ സൊസൈറ്റിയുടെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഓല ഷെഡിലെ ഒന്നാം ക്ലാസിൽ തുടങ്ങി തുടർന്നുള്ള വർഷങ്ങളിൽ പടിപടിയായി ഉയർന്ന് നാലാം ക്ലാസ് വരെയെത്തി. കാലങ്ങൾ പിന്നിട്ടതോടെ പരാധീനതകൾക്ക് നടുവിൽ വീർപ്പുമുട്ടിയ സ്കൂളിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞ് പോയിരനുന്നു. അഞ്ച് വർഷം മുമ്പ് രണ്ട് കുട്ടികളിലേക്കെത്തിയതോടെ സ്കൂൾ അടച്ചുപൂട്ടലിന്റെ വക്കിലായി. പിന്നീട്, രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിലാണ് സ്കൂളിന് പുത്തനുണർവുണ്ടായത്. സി.പി.എം എൽ.സി അംഗം കെ.എം അശോകന്റെ നേതൃത്വത്തിൽ മുൻ ഗ്രാമ പഞ്ചായത്തംഗം സുജാത മനോഹരൻ, പി.ടി.എ പ്രസിഡന്റ് അനീഷ് എന്നിവരുൾപെട്ട സ്കൂൾ വികസന സമിതി രൂപീകരിച്ച് വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെയെത്തിച്ചും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുിയും ചെയ്തതോടെ വിദ്യാർത്ഥികളുടെ എണ്ണം 22 ലെത്തി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി പ്രത്യേക പരിഗണന നൽകി അനുവദിച്ച പഞ്ചായത്ത് ഫണ്ടിൽ ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ അറ്റകുറ്റ
പ്പണി നടത്തിയിരുന്നു.
സംസ്ഥാന ബഡ്ജറ്റിൽ 2 കോടി രൂപ
സ്ഥിരമായി വെള്ളപ്പൊക്ക കെടുതികൾ അനുഭവിക്കുന്ന പ്രദേശത്താണ് പാവുക്കര പി.ഡബ്യു. എൽ.പി സ്കൂളുള്ളത്
വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലായിരിക്കും സ്കൂളിന്റെ പുതിയ കെട്ടിടം നിർമ്മിക്കുക
വെള്ളപ്പൊക്ക സമയത്ത് സമീപത്തെ വീട്ടുകാർക്ക് ഷെൽട്ടറായി ഉപയോഗിക്കാവുന്ന രീതിയിലുള്ള ഇരുനില കെട്ടിടമാണ് പരിഗണിക്കുന്നത്
ഇപ്പോൾ ദൂരത്തുള്ള നായർസമാജം സ്കൂളാണ് വെള്ളപ്പൊക്ക സമയത്ത് പ്രദേശവാസികൾക്ക് അഭയ കേന്ദ്രമാകുന്നത്
"പൊതുവിദ്യാഭ്യാസ മേഖലയെ ഉന്നതിയിലെത്തിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് പാവുക്കര പി.ഡബ്യു. എൽ.പി സ്കൂളിന് രണ്ടു കോടി രൂപ അനുവദിച്ചത്. സ്കൂളിന് മുന്നിലൂടെ കടന്നുപോകുന്ന മൂർത്തിട്ട - മുക്കാത്താരി റോഡിന്റെ പുനർനിർമ്മാണത്തിനായി നേരത്തേ 19 കോടി അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയുമുണ്ടായി. ഇവ പൂർത്തിയാകുന്നതോടെ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയുടെ മുഖഛായ മാറും
- മന്ത്രി സജി ചെറിയാൻ
"അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നും കരകയറ്റി സ്കൂളിനെ പുരോഗതിയിലേക്ക് നയിക്കാൻ നാട്ടുകാരുടെ ഉൾപ്പെടെ വലിയ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി 2 കോടി രൂപ അനുവദിച്ച മന്ത്രി സജി ചെറിയാനെ അഭിനന്ദിക്കുന്നു'
- കെ.എം അശോകൻ, ചെയർമാൻ, പി.ഡബ്യു. എൽ.പി സ്കൂൾ വികസന സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |