
തിരുവനന്തപുരം: സിൽവർ ലൈനിന് ബദലായി തിരുവനന്തപുരം- കാസർകോട് 583 കിലോമീറ്ററിൽ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർ.ആർ.ടി.എസ്) നടപ്പാക്കാൻ തത്വത്തിൽ അനുമതി നൽകി ഗതാഗത വകുപ്പ് ഉത്തരവിറക്കി. 12വർഷം കൊണ്ട് പൂർത്തിയാക്കാമെന്നും ഉത്തരവിലുണ്ട്. ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്ന ആർ.ആർ.ടി.എസ് കേരളത്തിന് അനുയോജ്യമല്ലെന്ന് മെട്രോമാൻ ഇ.ശ്രീധരൻ വിമർശനമുന്നയിക്കുന്നതിനിടെയാണ് സർക്കാർ നീക്കം.
4 ഘട്ടങ്ങളിലായാവും നടപ്പാക്കുക. തിരുവനന്തപുരം- തൃശൂർ 284കിലോമീറ്റർ ട്രാവൻകൂർ ലൈൻ എന്നപേരിൽ അടുത്തവർഷം നിർമ്മാണം തുടങ്ങി 2033ൽ പൂർത്തിയാക്കും. തൃശൂർ- കോഴിക്കോട് രണ്ടാംഘട്ടത്തിന് മലബാർ ലൈനെന്നാണ് പേര്. കോഴിക്കോട്- കണ്ണൂർ പാതയ്ക്ക് കണ്ണൂർ ലൈനെന്നും കണ്ണൂർ- കാസർകോട് പാതയ്ക്ക് കാസർകോട് ലൈനെന്നുമാണ് പേര്.
ഡൽഹി-മീററ്റ് ആർ.ആർ.ടി.എസിന്റെ മാതൃകയിലാണിത്. തൂണുകളിലും തുരങ്കങ്ങളിലൂടെയുമാണ് പാതയെന്നതിനാൽ ഭൂമിയേറ്റെടുപ്പ് കുറച്ചുമതി. വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസപ്പെടില്ല. പാതയുടെ ഭൂരിഭാഗവും തൂണുകൾക്ക് മുകളിലായിരിക്കും. ആവശ്യമുള്ളിടത്ത് മാത്രം ടണലുകളും മൺതിട്ടകളും നിർമ്മിക്കും. കൊച്ചി മെട്രോയുമായും നിർദ്ദിഷ്ട തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികളുമായും സംയോജിപ്പിക്കാം.
ഭാവിയിൽ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കും നീട്ടാനാവും. കാസർകോട്ട് നിന്ന് മംഗളൂരുവിലേക്കും നീട്ടാം. കർണാടകത്തിൽ സമാനമായ പദ്ധതിക്ക് നാഷണൽ ക്യാപിറ്റൽ റീജിയൺ ട്രാൻസ്പോർട്ട് കോർപ്പറേഷനാണ് ഡി.പി.ആർ തയ്യാറാക്കുന്നത്. കേരളത്തിലും ഡി.പി.ആറിന് ഈ കോർപ്പറേഷനെ സമീപിക്കുമെന്നറിയുന്നു. തമിഴ്നാടും റാപ്പിഡ് റെയിലിന് അനുമതിക്കായി ശ്രമിക്കുന്നുണ്ട്.
60 ശതമാനം തുക വായ്പ
പദ്ധതിചെലവിന്റെ 20% വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വഹിക്കും. 60% തുക അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കും. അന്തിമചെലവ് ഡി.പി.ആർ തയ്യാറാക്കിയ ശേഷമേ വ്യക്തമാവൂ. കേന്ദ്രസർക്കാരുമായി ചർച്ച നടത്താനും പദ്ധതിക്ക് അനുമതി നേടിയെടുക്കാനും ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തിയാണ് സെക്രട്ടറി കെ.ബിജു ഉത്തരവിറക്കിയത്. കേരളം അപേക്ഷിച്ചാൽ സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ അടുത്തിടെ വ്യക്തമാക്കിയിരുന്നു. കേന്ദ്രവും സംസ്ഥാനവും ചേർന്ന് കൊച്ചിമെട്രോറെയിൽ പോലൊരു കമ്പനിയുണ്ടാക്കിയാൽ പദ്ധതി നടപ്പാക്കാനാവും.
റാപ്പിഡ് റെയിൽ
1.ഭൂനിരപ്പിലും പാലങ്ങൾക്ക് മുകളിലും (എലിവേറ്റഡ്) ടണലുകളിലും മെട്രോയുടേതു പോലെയുള്ള പാളങ്ങളിലൂടെയോടുന്നത്. പദ്ധതിക്ക് അനുമതിനൽകേണ്ടത് നഗരവികസന മന്ത്രാലയമാണെങ്കിലും റെയിൽവേയുടെ സാങ്കേതികാനുമതിയടക്കം വേണ്ടിവരും
2.ഡൽഹിയെ സമീപനഗരങ്ങളായ മീററ്റ്(യു.പി), ആൽവാർ(രാജസ്ഥാൻ), ജലന്ധർ(പഞ്ചാബ്) എന്നിവയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികളാണ് രാജ്യത്ത് നിലവിലുള്ളത്. മീററ്റിലേക്കുള്ള പാത പൂർത്തിയായി. മറ്റുള്ളവയുടെ നിർമ്മാണം ഉടൻതുടങ്ങും.
1,92,780 കോടി
പ്രതീക്ഷിക്കുന്ന ചെലവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |