SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.20 PM IST

ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തേക്ക്, ജയിൽ മോചിതനാകുന്നത് വൈകുന്നേരത്തോടെ

Increase Font Size Decrease Font Size Print Page
unnikrishnan-potti

കൊല്ലം: ശബരിമല സ്വർണക്കൊള്ളകേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. കട്ടിളപ്പാളി കേസിലാണ് ഇന്ന് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്നാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്. ദ്വാരപാലക കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ പറയുന്ന സമയത്തെല്ലാം ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇന്ന് ഉച്ചയോടെ ജാമ്യ ഉത്തരവാകുമെന്നും വൈകുന്നേരത്തോടെ പോ​റ്റിക്ക് പുറത്തിറങ്ങാനാകുമെന്നാണ് വിവരം.

ശബരിമല സ്വർണക്കൊള്ളകേസിൽ ജാമ്യം ലഭിക്കുന്ന നാലാമത്തെ പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനും സ്വാഭാവിക ജാമ്യമാണ് ലഭിച്ചത്. എന്നാൽ റിമാൻഡിലായ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്.

അതേസമയം, പോറ്റിക്ക് ജാമ്യം ലഭിച്ചാലുടൻ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയക്കുമെന്ന വിവരങ്ങൾ രാവിലെ പുറത്തുവന്നിരുന്നു. ജാമ്യം കിട്ടിയതോടെ ഇഡി നടപടികൾ വേഗത്തിലാക്കുമെന്നാണ് സൂചന. കൊച്ചിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാകും ചോദ്യം ചെയ്യുക.

TAGS: SABARIMALA GOLD CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY