
മുംബയ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ തർക്കങ്ങളിൽ പ്രതികരിച്ച് യുഎസ്എ പേസർ സൗരഭ് നേത്രവൽക്കർ. ഡ്രെസ്സിംഗ് റൂമിലെ ചര്‍ച്ചകളില്‍ ഇത്തരം വിഷയങ്ങള്‍ കടന്നുവരാറില്ലെന്നും ടീമിന്റെ മുഴുവന്‍ ശ്രദ്ധയും ക്രിക്കറ്റില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. 2010ല്‍ ഇന്ത്യക്കുവേണ്ടി അണ്ടര്‍ 19 ലോകകപ്പ് കളിച്ച താരമാണ് സൗരഭ്.
'ഞങ്ങളുടെ ടീമില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കളിക്കാരുണ്ട്. ക്രിക്കറ്റിനോടുള്ള സ്‌നേഹമാണ് ഞങ്ങളെ ഒന്നിപ്പിക്കുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ വിഷയങ്ങള്‍ ഞങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകാറില്ല. യുഎസ്എയ്ക്കുവേണ്ടി കളിക്കുന്നതില്‍ ഞങ്ങള്‍ എല്ലാവരും അഭിമാനിക്കുന്നു. ഇന്ത്യ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നാണ്. ഹോം ഗ്രൗണ്ടില്‍ അവരെ നേരിടുന്നത് വലിയ വെല്ലുവിളിയാണ്. ഞങ്ങള്‍ 'അണ്ടര്‍ഡോഗ്‌സ്' ആണെന്ന് അറിയാം, എങ്കിലും കഴിവില്‍ വിശ്വാസമുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഭാഗ്യത്തിനും വലിയ പങ്കുണ്ട്. ചില കാര്യങ്ങള്‍ അനുകൂലമായാല്‍ ഇന്ത്യയ്ക്ക് നല്ല പോരാട്ടം നല്‍കാന്‍ ഞങ്ങൾക്ക് സാധിക്കും'- അദ്ദേഹം പറഞ്ഞു.
അതേസമയം, ലോകകപ്പ് ആവേശത്തിലേക്ക് കടക്കുമ്പോഴും കൊളംബോയില്‍ നടക്കേണ്ട ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുമേല്‍ അനിശ്ചിതത്വം തുടരുകയാണ്. ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കി സ്‌കോട്ട്ലൻഡിനെ ഉൾപ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ചാണ് പാകിസ്ഥാൻ ബഹിഷ്‌കരണ ഭീഷണി മുഴക്കിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കുമെങ്കിലും ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്നാണ് പാക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു മത്സരത്തില്‍ നിന്നുമാത്രം വിട്ടുനില്‍ക്കുന്നത് ആഗോള ടൂര്‍ണമെന്റുകളുടെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും പാക് ബോര്‍ഡ് ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഐസിസി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |