
കൊളംബോ: ട്വന്റി-20 ലോകകപ്പിലെ കന്നി മത്സരത്തിൽ നെതർലൻഡ്സിനെതിരെ പാകിസ്ഥാന് ജയം. അവസാന നിമിഷം വരെ നെതർലെൻഡ്സ് നിര പൊരുതി നോക്കിയെങ്കിലും ഫഹീം അഷ്റഫിന്റെ (29) തകർപ്പൻ ബാറ്റിംഗ് പ്രകടനം പാകിസ്ഥാനെ വിജയ തീരത്തെത്തിച്ചു. നെതർലൻഡ്‌സ് ഉയർത്തിയ 148 റൺസ് ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പതറിയെങ്കിലും ഫഹീം ടീമിനെ അവസാന ഓവറിൽ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഫഹീമിന്റെ ക്യാച്ച് ഡച്ച് ഫീൽഡർ കൈവിട്ടതും നിർണായകമായി.
ഓപ്പണർമാരായ സാഹിബ്സാദ ഫർഹാനും (47) സയിം അയൂബും(24) ചേർന്ന് പാകിസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഡച്ച് ബൗളർമാർ പാകിസ്ഥാനെ വിറപ്പിച്ചു. സൽമാൻ അലി ആഗ നയിച്ച മദ്ധ്യനിരയ്ക്ക് സ്ഥിരത നിലനിർത്താനായില്ല. 12 പന്തിൽ നിന്ന് എട്ട്റൺസുമായി ഷദാബ് ഖാൻ പുറത്തായതോടെ പാകിസ്ഥാൻ കടുത്ത സമ്മർദ്ദത്തിലായി.
പാകിസ്ഥാൻ തോൽവി മുന്നിൽക്കണ്ട സമയത്താണ് ഷഹീൻ അഫ്രീദിയെ കൂട്ടുപിടിച്ച് ഫഹീം അഷ്റഫ് വെടിക്കെട്ട് പ്രകടനം നടത്തിയത്. 19ാം ഓവറിൽ ലോഗൻ വാൻ ബീക്കിനെതിരെ തുടർച്ചയായ സിക്സറുകൾ പറത്തി അഷ്റഫ് മത്സരം പാകിസ്ഥാന്റെ വരുതിയിലാക്കുകയായിരുന്നു. ആദ്യം ബാറ്റുചെയ്ത നെതർലൻഡ്സിനെ സ്പിന്നിൽ കുരുക്കി 147 റൺസിന് ഓൾഔട്ടാക്കി പാകിസ്ഥാൻ മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചിരുന്നു. എന്നാൽ മറുപടി ബാറ്റിംഗിലെ തകർച്ച ടീമിന് വലിയ ഭീഷണിയായെങ്കിലും പിന്നീട് മത്സരം പാകിസ്ഥാൻ തിരിച്ചുപിടിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |