
പോത്തൻകോട്: ചേങ്കോട്ടുകോണം ഏല ഉൾപ്പെടെയുള്ള പ്രദേശത്തെ ജലസമൃദ്ധിയുടെ ആശ്രയമായിരുന്ന ചേങ്കോട്ടുകോണം നമ്പടിക്കുളവും അതിന്റെ തണ്ണീർത്തടങ്ങളായ പനയിക്കോണം കുളവും പനയിക്കുളവും അധികൃതരുടെ അവഗണനയിൽ.
ഒരുകാലത്ത് ഹെക്ടർ കണക്കിന് നെൽപ്പാടങ്ങളുടെ ദാഹമകറ്റിയ ഈ തണ്ണീർത്തടങ്ങൾക്ക് ഇന്ന് അധികൃതരുടെ കനിവ് ആവശ്യമാണ്. കുളവും ചുറ്റുപാടുമായി ഒരേക്കറോളം വിസ്‌തൃതിയുണ്ടായിരുന്ന നമ്പടിക്കുളം ഇപ്പോൾ 50 സെന്റിൽ ഒതുങ്ങി. റീസർവേ പ്രകാരം 83 സെന്റ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോൾ ചുറ്റളവ് കുറഞ്ഞിട്ടുണ്ട്. നമ്പടിക്കുളത്തിന്റെ തണ്ണീർത്തടങ്ങളായ പനയിക്കോണം കുളവും പനയിക്കുളവും വിസ്‌തൃതിയിൽ നേർ പകുതിയായി മാറി. അധികൃതരുടെ ഒത്താശയോടെയുള്ള കൈയേറ്റങ്ങളാണ് ഈ കുളങ്ങളെ ശ്വാസംമുട്ടിക്കുന്നതെന്നാണ് ആരോപണം.
ഒരുകാലത്ത് കുടിവെള്ളത്തിനായും ഉപയോഗിച്ചിരുന്ന നമ്പടിക്കുളം ഇന്ന് മാലിന്യം നിറഞ്ഞ്,ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. നമ്പടിക്കുളത്തിനോട് ചേർന്ന് കിഴക്കും പടിഞ്ഞാറും ഭാഗത്തുണ്ടായിരുന്ന നീർച്ചാലുകൾ അപ്രത്യക്ഷമായി. കുളത്തിന്റെ നാലുവശത്തെയും പാർശ്വഭിത്തികൾ തകർന്ന് പാഴ്‌മരങ്ങളും പാഴ്ച്ചെടികളും വളർന്ന് മാലിന്യം മൂടിയ നിലയിലാണ്. നമ്പടിക്കുളത്തിന്റെ മുഖമുദ്രയായിരുന്ന തെക്കുവശത്തെ വീതിയേറിയ കൽപ്പടവുകൾ ഇടിച്ചാണ് സമീപത്തെ ഇടറോഡ് നിർമ്മിച്ചത്. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് കഴിഞ്ഞ നഗരസഭാ ഭരണസമിതി കുളത്തിന്റെ നവീകരണത്തിനായി 70 ലക്ഷം രൂപ അനുവദിച്ചെങ്കിലും യാതൊരു നവീകരണവും നടത്തിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |