
വാഷിംഗ്ടൺ: ആണവ ചർച്ചയുടെ ഒന്നാം ഘട്ടം കഴിഞ്ഞ പിന്നാലെ, ഇറാന് മേൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കി യു.എസ്. ഇറാനുമായി വ്യാപാര ബന്ധം തുടരുന്ന രാജ്യങ്ങളിൽ നിന്നും യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്താനുള്ള പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് ഇന്നലെ പ്രാബല്യത്തിൽ വന്നു.
ഒരു രാജ്യത്തിനും നിലവിൽ തീരുവ പ്രഖ്യാപിച്ചിട്ടില്ല. മരുന്ന്, അരി, തേയില, പഞ്ചസാര, പഴങ്ങൾ, പച്ചക്കറികൾ, ഊർജ്ജ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കും വ്യാപാര കരാറുള്ള രാജ്യങ്ങൾക്കും ഇളവുണ്ട്. അനധികൃത എണ്ണക്കടത്തിന്റെ പേരിൽ ഇറാനുമായി ബന്ധമുള്ള 15 സ്ഥാപനങ്ങൾക്കും 14 കപ്പലുകൾക്കും യു.എസ് ഉപരോധവും ഏർപ്പെടുത്തി.
അതേ സമയം, യു.എസ് തങ്ങളെ ആക്രമിച്ചാൽ, മിഡിൽ ഈസ്റ്റിലുള്ള അവരുടെ സൈനിക ബേസുകളിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി മുന്നറിയിപ്പ് നൽകി.
യു.എസ് ആക്രമണം ഒഴിവാക്കാനായി വെള്ളിയാഴ്ച മസ്‌കറ്റിൽ നടന്ന പരോക്ഷ ആണവ ചർച്ചയിൽ അരാഗ്‌ചി പങ്കെടുത്തിരുന്നു. ചർച്ച അനുകൂല പാതയിലാണെന്ന് അറിയിച്ച അദ്ദേഹം തുടർ ചർച്ചകളുണ്ടാകുമെന്നും അറിയിച്ചിരുന്നു. അതേ സമയം, സംഘർഷത്തിന്റെ പ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും സമവായത്തിലെത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |