
കൊളംബോ : ട്വന്റി -20 ലോകകപ്പ് ഗ്രൂപ്പ് ബിയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒമാനെ എട്ടുവിക്കറ്റിന് കീഴടക്കി സിംബാബ്‌വേ. കൊളംബോയിൽ ആദ്യം ബാറ്റ് ചെയ്ത് ഒമാൻ 19.5 ഓവറിൽ 103 റൺസിന് ആൾഔട്ടായപ്പോൾ സിംബാബ്‌വേ 13.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ഇരുടീമുകളുടേയും ആദ്യ മത്സരമായിരുന്നു ഇത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഒമാന് ഏഴോവറിൽ27 റൺസെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായിരുന്നു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ റിച്ചാർഡ് എൻഗരാവ,ബ്ളെസിംഗ് മുസാറബനി, ബ്രാഡ് ഇവാൻസ് എന്നിവരാണ് ഒമാനെ വിഷമത്തിലാക്കിയത്. ആറാം വിക്കറ്റിൽ 44 റൺസ് കൂട്ടിച്ചേർത്ത വിനായക് ശുക്ളയും (28), സുഫിയാൻ മഹ്മൂദും (25) ചേർന്നാണ് വലിയ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ഒൻപതാമനായിറങ്ങിയ നദീം ഖാൻ 20 റൺസ് നേടി. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
മറുപടിക്കിറങ്ങിയ സിംബാബ്‌വേയ്ക്ക് വേണ്ടി ബ്രയാൻ ബെന്നറ്റ് പുറത്താകാതെ 48 റൺസ് നേടി. 31 റൺസ് നേടിയ ബ്രണ്ടൻ ടെയ്‌ലർക്ക് പരിക്കേറ്റുമടങ്ങേണ്ടിവന്നു. നാലോവറിൽ ഒരുമെയ്ഡനടക്കം 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുസാറബനിയാണ് പ്ളേയർ ഒഫ് ദ മാച്ച്.
ശനിയാഴ്ച ഓസ്ട്രേലിയ്ക്ക് എതിരെയാണ് സിബാബ്‌വേയുടെ അടുത്ത മത്സരം. ഒമാൻ വ്യാഴാഴ്ച ശ്രീലങ്കയെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |