SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.50 PM IST

അധികം കളിച്ചാല്‍ ധാക്കയെ ആക്രമിക്കാന്‍ മോദി മടിക്കില്ല; ബംഗ്ലാദേശിന് പാകിസ്ഥാനില്‍ നിന്ന് മുന്നറിയിപ്പ്

Increase Font Size Decrease Font Size Print Page
national

ലാഹോര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മോശമായി തുടരുന്നതിനിടെ പാകിസ്ഥാനില്‍ നിന്ന് മുന്നറിയിപ്പ്. ഇന്ത്യയെ പ്രകോപിപ്പിക്കുന്നത് ബംഗ്ലാദേശിന് ദോഷകരമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് പാക് മാദ്ധ്യമപ്രവര്‍ത്തകനും നിരീക്ഷകനുമായ നജാം സേഥി നല്‍കിയിരിക്കുന്നത്. ഇന്ത്യക്കെതിരെ പ്രകോപനപരമായ പല നീക്കങ്ങളും പ്രസ്താവനകളും ബംഗ്ലാദേശില്‍ നിന്ന് ഉണ്ടാകുന്നു. ഇത് തുടര്‍ന്നാല്‍ പാകിസ്ഥാനില്‍ നടത്തിയത് പോലെയൊരു ഓപ്പറേഷന്‍ സിന്ദൂര്‍ ധാക്കയിലേക്കും നടത്താന്‍ ഇന്ത്യ മടിക്കില്ലെന്നാണ് മുന്നറിയിപ്പ്.

അമിതമായി പ്രകോപിപ്പിച്ചാല്‍ ഇന്ത്യ അത് അവഗണിക്കില്ല, നരേന്ദ്ര മോദി വളരെ കര്‍ശനമായി തന്റെ നയങ്ങള്‍ പിന്തുടരുന്ന ആളാണ്. അതുകൊണ്ട് തന്നെ പ്രകോപനം തുടര്‍ന്നാല്‍ കണ്ടില്ലെന്ന് കരുതി മോദി മിണ്ടാതെ ഇരിക്കില്ല- സേഥി മുന്നറിയിപ്പില്‍ വ്യക്തമാക്കി. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫുമായി വളരെ അടുത്ത ബന്ധമുള്ള മാദ്ധ്യമപ്രവര്‍ത്തകനാണ് നജാം സേഥി.

ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രസ്താവനകള്‍ നടത്തുന്ന ബംഗ്ലാദേശ് ശ്രദ്ധിക്കണം. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയുടെ കാവല്‍ക്കാര്‍ ബംഗ്ലാദേശ് ആണെന്ന് മുഹമ്മദ് യൂനുസ് ചൈനാസന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു. മേഖലയില്‍ സ്വാധീനം ശക്തിപ്പെടുത്താന്‍ ചൈനയെ ക്ഷണിക്കുന്നതായിരുന്നു യൂനിസിന്റെ വാക്കുകള്‍. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ബൃഹദ് ബംഗ്ലാദേശ് എന്ന ആശയം പറയുന്ന ഭൂപടവും ചില ബംഗ്ലാദേശ് നേതാക്കള്‍ പങ്കുവച്ചിരുന്നു.

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയക്ക് ഇന്ത്യ അഭയം നല്‍കിയത് മുതലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഹിന്ദുക്കളെ വ്യാപകമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തതിനെതിരെയും ഇന്ത്യ പരസ്യമായി രംഗത്ത് വന്നിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA, BANGLADESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY