
ലക്‌നൗ: മകളെ ഉണർത്താൻ വന്ന അമ്മ കണ്ടത് വസ്ത്രത്തിനൊപ്പമുള്ള പാമ്പിന്റെ പടം. ഉത്തർപ്രദേശിലെ ഔറെെ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. പിന്നാലെ യുവതി പാമ്പായിമാറിയെന്ന് പ്രചരിക്കാനും തുടങ്ങി. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. രാകേഷ് വാല്മീകി എന്നയാളുടെ മകളായ റീനയെയാണ് (24) കാണാതായത്.
ഞായറാഴ്ച പുലർച്ചെ റീനയുടെ കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്. അഞ്ചടിയോളം നീളമുള്ള പാമ്പിന്റെ പടം കണ്ടതോടെ മകൾ പാമ്പായി മാറിയെന്നാണ് വീട്ടുകാർ ധരിച്ചത്. പിന്നാലെ സംഭവം ഗ്രാമത്തിൽ മുഴുവൻ പടർന്നു. ഇത് അന്വേഷിക്കാൻ പൊലീസെത്തിയതോടെയാണ് 24കാരിയുടെ നാടകം പൊളിഞ്ഞത്.
ഇതേ ഗ്രാമത്തിലെ ഒരു യുവാവുമായി റീന ഏറെനാളായി പ്രണയത്തിലായിരുന്നു. മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്നാണ് വിവരം. ആളുകളുടെ ശ്രദ്ധതിരിക്കാനാണ് പാമ്പിന്റെ പടം കിടക്കയിൽ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. മൂന്നുമാസമായി യുവതി ഒളിച്ചോടാൻ പദ്ധതി തയ്യാറാക്കുന്നതായി പൊലീസ് പറഞ്ഞു. റീന അടുത്തിടെ ഒരു ക്ഷേത്രത്തിൽ നിന്ന് പാമ്പിന്റെ വിഗ്രഹം എടുത്തെന്നും സ്വപ്നത്തിൽ പാമ്പിനെ കാണുന്നുണ്ടെന്ന് അവകാശപ്പെട്ടതായും കുടുംബാംഗങ്ങൾ പറയുന്നു. ഗ്രാമത്തിലെ സ്കൂളിൽ എട്ടാം ക്ലാസ് വരെ റീന പഠിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |