
ഇസ്ലാമാബാദ്: ഇറാൻ-യുഎസ് സംഘർഷത്തെത്തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് പാകിസ്ഥാൻ. ഇന്ധനവില വർദ്ധിച്ചതിന് പിന്നാലെ രാജ്യത്ത് വൈദ്യുതി, പാചകവാതക വിതരണം കൂടി താറുമാറായതോടെ ജനജീവിതവും പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്.
ഒരു മുന്നറിയിപ്പും കൂടാതെ പാചകവാതക വിതരണം രാജ്യത്ത് നിർത്തിവച്ചു. ഇതോടെ വീടുകളിൽ ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം കഴിക്കാൻ ഹോട്ടലുകളെയും റസ്റ്ററന്റുകളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് പാക് ജനത. വൈദ്യുതി ഉൽപ്പാദനം കുറയുകയും വില കുതിച്ചുയരുകയും ചെയ്തതോടെ സർക്കാർ ലോഡ്‌ഷെഡിംഗും പ്രഖ്യാപിച്ചു.
വൈകിട്ട് അഞ്ച് മണി മുതൽ പുലർച്ചെ ഒരു മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി നില നിലനിൽക്കുന്നത്. 'രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 65 ശതമാനവും സംഭാവന ചെയ്യുന്ന കറാച്ചിയിൽ പോലും അവശ്യ സേവനങ്ങൾ നൽകാൻ കഴിയാത്തത് സർക്കാരിന്റെ പരാജയമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.
നേരത്തെ ഇന്ധനവില കുത്തനെ കൂട്ടിയത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ജനരോഷം ഭയന്ന് സർക്കാർ വിലയിൽ നേരിയ കുറവ് വരുത്തിയെങ്കിലും നിലവിലെ വൈദ്യുതി-ഗ്യാസ് ക്ഷാമം സ്ഥിതിഗതികൾ വീണ്ടും വഷളാക്കി. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് പാക് ജനതയുടെ ദുരവസ്ഥയ്ക്ക് കാരണമെന്നും പ്രതിപക്ഷം ആരോപിച്ചു. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും ആഭ്യന്തര ഉൽപ്പാദനത്തിലെ ഇടിവും പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |