
ന്യൂഡൽഹി: സ്വർണക്കൊള്ളക്കേസിൽ ആർക്കും മുൻകൂർ ജാമ്യം നൽകില്ലെന്ന് സുപ്രീംകോടതി. കേസിൽ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടിയ കോടതി ഫെബ്രുവരി 18ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനും നിർദേശം നൽകിയിട്ടുണ്ട്. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ജയശ്രീയുടെ ഹർജി പരിഗണിച്ചത്.
കേസ് പരിഗണിക്കവെ ബെഞ്ചിലെ മറ്റൊരു അംഗമായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ ചില പരാമർശങ്ങൾ കേസുമായി ബന്ധപ്പെട്ട് നടത്തി. ശബരിമലയിലെ കൊടിമരത്തിൽ നിന്നടക്കം മുഴുവൻ സ്വർണവും അടിച്ചുമാറ്റി എന്ന വാർത്താക്കുറിപ്പ് കണ്ടു. നിങ്ങൾക്ക് ഗുരുതരമായ അസുഖം ഉണ്ടെന്നാണ് പറയുന്നത്. ചികിത്സയ്ക്ക് എയിംസിൽ സൗകര്യം ഒരുക്കാമെന്നും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ പറഞ്ഞു. പിന്നാലെ ജഡ്ജി തന്നെ കേരളത്തിൽ എയിംസ് ഉണ്ടോയെന്ന് ചോദിക്കുകയും ചെയ്തു. പിന്നീട് ജഡ്ജിമാർ തമ്മിൽ കൂടിയാലോചന നടത്തിയാണ് അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടിയത്.
കേസിൽ ജയശ്രീയുടെ പങ്ക് വ്യക്തമാണെന്നും ജാമ്യം നൽകരുതെന്നും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സുപ്രീംകോടതിയിൽ അറിയിച്ചിരുന്നു. ബോർഡ് തീരുമാനങ്ങൾക്ക് വിരുദ്ധമായാണ് ജയശ്രീ പ്രവർത്തിച്ചതെന്നും എസ്ഐടി പറഞ്ഞു. ജയശ്രീയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും സമർപ്പിച്ച സത്യവാങ്മൂലത്തിൽ എസ്ഐടി പറയുന്നു.
ജയശ്രീ ദേവസ്വം ബോർഡ് മിനിട്സ് തിരുത്തിയെന്നായിരുന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. ചെമ്പുപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിടണമെന്നായിരുന്നു ജയശ്രീ മിനിട്സിൽ എഴുതിയത്. ദ്വാരപാലക ശില്പങ്ങൾ സ്വർണം പൊതിഞ്ഞതാണെന്നറിഞ്ഞിട്ടും ചെമ്പ് പൂശിയതാണെന്ന് ജയശ്രീ രേഖപ്പെടുത്തിയെന്ന് എഫ്‌ഐആറിൽ പറയുന്നത്. ആദ്യഘട്ടത്തിൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ കോടതിയെ സമീപിച്ചത്. തിരുവല്ല സ്വദേശിനിയായ ഇവർ നിലവിൽ കാക്കാനാടാണ് താമസിക്കുന്നത്.
2017 ജൂലായ് മുതൽ 2019 ഡിസംബർ വരെ ജയശ്രീ ആയിരുന്നു ദേവസ്വം ബോർഡ് സെക്രട്ടറി. അതിനുശേഷം 2020 മേയിൽ വിരമിക്കുന്നതുവരെ തിരുവാഭരണം കമ്മിഷണറായും പ്രവർത്തിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |