
തിരുവനന്തപുരം: ഒന്നാം ക്ളാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറു വയസാക്കണമെന്ന കേന്ദ്ര നിർദേശം 2027-2028 അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കും. ഇതോടെ ഒന്നാം ക്ലാസിൽ 45 ശതമാനം കുട്ടികൾ കുറയും.
അദ്ധ്യാപകരുടെ ജോലി സ്ഥിരതയെയും പുതിയ നിയമനങ്ങളെയും ബാധിക്കും. കേന്ദ്ര നിർദ്ദേശം ഇനിയും നടപ്പാക്കിയില്ലെങ്കിൽ കേന്ദ്ര സഹായത്തെ ബാധിക്കും.
നിലവിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ
ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ 55 ശതമാനവും ആറു വയസായവരാണ്. ശേഷിക്കുന്ന 45ശതമാനം അഞ്ചുവയസുള്ളവരാണ്. ഇവർ മാറിനിൽക്കേണ്ടിവരുന്നതോടെ അത്രയും കുട്ടികൾ എണ്ണത്തിൽ കുറയും.
2025-26 അദ്ധ്യയന വർഷത്തിൽ 2,34,476 കുട്ടികളാണ് പ്രവേശനം നേടിയത്. ആറു വയസ് നിർബന്ധമാക്കിയാൽ ഒരു ലക്ഷം കുട്ടികളുടെ കുറവുണ്ടാകും. അടുത്ത പത്ത് വർഷം ഈ കുറവ് ഓരോ ക്ലാസിലുമായി തുടരും.
ആക്ഷൻ പ്ലാൻ
സർക്കാർ നിർദ്ദേശപ്രകാരം എസ്.സി.ഇ.ആർ.ടി ആക്ഷൻ പ്ലാൻ തയ്യാറാക്കിസമർപ്പിച്ചു. ഈ അദ്ധ്യയന വർഷം മുതൽ രക്ഷിതാക്കൾക്ക് ഉൾപ്പെടെ ബോധവത്കരണം നടത്തണമെന്നാണ് ശുപാർശ. വിദ്യാ പ്രവേശ് - എന്ന പേരിൽ ഒന്നാം ക്ലാസിലേക്കുള്ള മുന്നൊരുക്കം തുടങ്ങും.
``എത്രത്തോളം കുട്ടികൾ കുറയുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ജനന നിരക്കിൽ കുറവ് വന്നിട്ടുണ്ട്. ഇതനുസരിച്ച് കുട്ടികൾ കുറയുന്നു. അദ്ധ്യാപകരുടെ ആശങ്ക സ്വാഭാവികമാണ്.``
-വി.ശിവൻകുട്ടി,
പൊതുവിദ്യാഭ്യാസ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |