
പശ്ചിമേഷ്യന്‍ യുദ്ധം തിരിച്ചടി
കൊച്ചി: മാര്‍ച്ചില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ വിലക്കയറ്റത്തോത് 3.4 ശതമാനമായി കുതിച്ചുയര്‍ന്നു. ഫെബ്രുവരിയിലിത് 3.21 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയില്‍ നാണയപ്പെരുപ്പം 3.63 ശതമാനവും നഗരങ്ങളില്‍ 3.11 ശതമാനവുമാണ്. ഭക്ഷ്യ ഉത്പന്നങ്ങളുടെ വില അവലോകന കാലയളവില്‍ 3.87 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലയില്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില 3.96 ശതമാനവും നഗരങ്ങളില്‍ 3.71 ശതമാനവും ഉയര്‍ന്നു.
അതേസമയം പച്ചക്കറികളുടെ വില ഗണ്യമായി കുറഞ്ഞു. ഉള്ളി വില 27 ശതമാനവും കിഴങ്ങിന് 19 ശതമാനവും വിലയിടിഞ്ഞു. വെളുത്തുള്ളി, പരിപ്പ്, പീസ് എന്നിവയുടെയും വിലയും താഴ്ന്നു. തക്കാളി, കോളിഫ്‌ളവര്‍ എന്നിവയുടെ വില ഉയര്‍ന്നു. വെള്ളി ആഭരണങ്ങള്‍ക്ക് 148 ശതമാനവും സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് 46 ശതമാനവും വില വര്‍ദ്ധിച്ചു. ഹൗസിംഗ് രംഗത്തെ വിലക്കയറ്റത്തോത് 2.11 ശതമാനമാണ്.
ഇന്ധന അനിശ്ചിതത്വം തിരിച്ചടി
പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നതാണ് പ്രധാന വെല്ലുവിളി.
ഭക്ഷ്യ, ബിവറേജ് വിലക്കയറ്റത്തോത് 3.71 ശതമാനമാണ്. വിദ്യാഭ്യാസ സേവനങ്ങളുടെ ചെലവ് 3.3 ശതമാനം ഉയര്‍ന്നു. പേഴ്‌സണല്‍ കെയര്‍ ഉള്‍പ്പെടെയുള്ള വിവിധ ഉത്പന്നങ്ങളുടെ വിലയില്‍ 18 ശതമാനം വര്‍ദ്ധനയുണ്ട്.
പലിശ കൂടാന്‍ സാദ്ധ്യത
ഇറാനെതിരെ ആക്രമണം ആരംഭിച്ചതിന് ശേഷം പാചകവാതക വില ഉയര്‍ന്നതും ചരക്കു ഗതാഗത ചെലവിലെ കുതിപ്പുമാണ് നാണയപ്പെരുപ്പ ഭീഷണി ഉയര്‍ത്തുന്നത്. ഇതോടെ ജൂണ്‍ ആദ്യ വാരം നടക്കുന്ന റിസര്‍വ് ബാങ്കിന്റെ ധന നയ രൂപീകരണ യോഗത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തിയേക്കും.
സംസ്ഥാനങ്ങളില്‍ തെലങ്കാന ഒന്നാമത്
ഉയര്‍ന്ന ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ തെലങ്കാനയാണ് ഏറ്റവും ഉയര്‍ന്ന നാണയപ്പെരുപ്പം രേഖപ്പെടുത്തിയത്. തെലങ്കാനയില്‍ വിലക്കയറ്റത്തോത് 5.18 ശതമാനമാണ്. കര്‍ണാടക, കേരളം എന്നിവയാണ് തൊട്ടടുത്ത്. ഛത്തിസ്ഗഡ്, ഡെല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് നാണയപ്പെരുപ്പം കുറവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |