
105 റൺസിന് ഒമാനെ കീഴടക്കി ശ്രീലങ്ക
കൊളംബോ : ദുർബലരായ ഒമാനെ 105 റൺസിന് കീഴടക്കി ശ്രീലങ്ക ട്വന്റി-20 ലോകകപ്പിലെ രണ്ടാം വിജയത്തോടെ നാലുപോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതെത്തി. ഇന്നലെ കൊളംബോയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്ക 20 ഓവറിൽ 225/5 എന്ന സ്കോർ ഉയർത്തിയശേഷം ഒമാനെ 120/9ലൊതുക്കുകയായിരുന്നു. ഒമാന്റെ തുടർച്ചയായ രണ്ടാം തോൽവിയായിരുന്നു ഇത്.നേരത്തെ സിംബാബ്‌വേ എട്ടുവിക്കറ്റിനാണ് തോൽപ്പിച്ചിരുന്നത്.
ഓപ്പണർമാരായ കാമിൽ മിഷാരയും (8)പാത്തും നിസംഗയും (13) പുറത്തായശേഷം അർദ്ധസെഞ്ച്വറികൾ നേടിയ കുശാൽ മെൻഡിസ്(61),പവൻ രത്നനായകെ (60), ക്യാപ്ടൻ ദാസുൻ ഷനക(50) എന്നിവർ ചേർന്നാണ് ലങ്കയെ 225ലെത്തിച്ചത്. മറുപടിക്കിറങ്ങിയ ഒമാൻ നിരയിൽ മൊഹമ്മദ് നദീം(53), വാസിം അലി (27) എന്നിവർക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ, ചമീര, തീഷ്ണ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തി. പവൻ രത്നനായകെയാണ് പ്ളേയർ ഒഫ് ദ മാച്ച്.
തിങ്കളാഴ്ച ഓസ്ട്രേലിയയ്ക്ക് എതിരെയാണ് ലങ്കയുടെ അടുത്തമത്സരം. ഒമാൻ നാളെ അയർലാൻഡിനെ നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |