
ന്യൂഡൽഹി: ബ്രിട്ടീഷ് ദർശനങ്ങൾ പ്രതിഫലിപ്പിക്കുന്ന സൗത്ത്- നോർത്ത് ബ്ളോക്കിൽ നിന്ന് ഇന്ത്യൻ ജനതയുടെ നയങ്ങൾ പ്രതിഫലിപ്പിക്കുന്ന കെട്ടിടങ്ങളിലേക്ക് അധികാരകേന്ദ്രങ്ങൾ മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുന്നിൻമുകളിൽ സ്ഥിതിചെയ്‌ത കെട്ടിടങ്ങളിൽ നിന്ന് താഴെ ഭൂമിയിലേക്കുള്ള മാറ്റം ജനങ്ങൾക്ക് വേണ്ടിയാണെന്നും തന്റെ പുതിയ ഓഫീസ് സ്ഥിതിചെയ്യുന്ന സേവാതീർത്ഥ്, കർത്തവ്യഭവൻ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു.
സേവാതീർത്ഥ്, കർത്തവ്യ ഭവൻ എന്നിവിടങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ 140 കോടി പൗരന്മാരുടെ അഭിലാഷങ്ങളെ ലക്ഷ്യമിട്ടുള്ളതാകും. കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമമാണിത്. വികസിത ഭാരതമെന്ന ദർശനം നയങ്ങളിലും പദ്ധതികളിലും മാത്രമല്ല, ജോലിസ്ഥലങ്ങളിലും കെട്ടിടങ്ങളിലും പ്രതിഫലിക്കുന്നു.
ബ്രിട്ടീഷ് ചക്രവർത്തിയുടെ ആഗ്രഹപ്രകാരമാണ് റെയ്സീന കുന്നിൽ സൗത്ത്- നോർത്ത് ബ്ളോക്ക് എന്നിവ നിർമ്മിച്ചതെന്ന് ഉദ്ഘാടന വേളയിൽ അന്നത്തെ വൈസ്രോയി പറഞ്ഞിട്ടുണ്ട്. ഡൽഹിയിലെ മറ്റ് കെട്ടിടങ്ങളേക്കാൾ ഉയർന്നുനിൽക്കണമെന്ന ലക്ഷ്യത്തോടെയാണ് അവർ കെട്ടിടങ്ങൾ റെയ്‌സീന കുന്നിൻ മുകളിൽ നിർമ്മിച്ചത്. 1947ൽ സ്വാതന്ത്ര്യം നേടിയിട്ടും സ്വാതന്ത്ര്യാനന്തരവും കൊളോണിയൽ പാരമ്പര്യം തുടർന്നു. ഡൽഹിയിലെ കെട്ടിടങ്ങളിലും റോഡുകളുടെ പേരുകളിലും ഇത് പ്രതിഫലിച്ചു. സൈനികർക്കും പൊലീസ് സേനാംഗങ്ങൾക്കും നല്ല സ്‌മാരകങ്ങൾ ഇല്ലായിരുന്നു. സമയത്തിന്റെ ചക്രം ഒരിക്കലും ഒരുപോലെയാകില്ലെന്ന് 2014ൽ ജനം തെളിയിച്ചു.
ഫെബ്രുവരി 13 എന്ന ഈ ദിവസം ഇന്ത്യയുടെ വികസനയാത്രയിൽ പുതിയ തുടക്കത്തിന് സാക്ഷ്യം വഹിക്കുന്നു. സേവാതീർത്ഥ് ജനങ്ങളെ സേവിക്കാനുള്ള പവിത്രമായ ഇടമാണ്. എല്ലാവർക്കും വികസിത ഭാരതത്തിനായുള്ള ദൃഢനിശ്ചയത്തോടെ സേവാതീർത്ഥത്തിലേക്കും കർത്തവ്യഭവനിലേക്കും പ്രവേശിക്കാം. പഴക്കവും ആധുനിക സൗകര്യങ്ങളില്ലാത്തതും പുതിയ കെട്ടിടത്തിന്റെ അനിവാര്യത സൃഷ്‌ടിച്ചെന്ന് മോദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |