
ന്യൂഡൽഹി: ട്വന്റി-20 ലോകകപ്പിൽ നമീബിയയ്‌ക്കെതിരെ നടന്ന രണ്ടാം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസൺ ഏറെ നാളുകൾക്ക് ശേഷമാണ് അല്പമെങ്കിലും മെച്ചപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാൽ മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ കഴിയാതെ അദ്ദേഹം ഏഴ് പന്തിൽ 22 റൺസെടുത്ത് പുറത്തായി. ഇപ്പോഴിതാ സഞ്ജുവിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരവും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.
കിട്ടുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സഞ്ജുവിന് കഴിയുന്നില്ലെന്നും അമിത ആവേശമാണ് താരത്തിന് തിരിച്ചടിയാകുന്നതെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു. രണ്ട് തകർപ്പൻ സിക്സറുകൾ പായിച്ചതിനു പിന്നാലെ വീണ്ടും വലിയ ഷോട്ടിന് ശ്രമിച്ചത് അബദ്ധമായെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. അന്നേരം ഒരു സിംഗിളെടുത്ത് സ്‌ട്രൈക്ക് കൈമാറാനുള്ള വിവേകം സഞ്ജു കാണിച്ചില്ല. സഞ്ജുവിന്റെ ഈ വർഷത്തെ ട്വന്റി-20 ബാറ്റിംഗ് ശരാശരി പത്തിൽ താഴെയാണെന്ന കാര്യവും ശ്രീകാന്ത് ഓർമ്മിപ്പിച്ചു. എത്ര അവസരം നൽകിയാലും വലിയ സ്‌കോർ കണ്ടെത്താൻ താരത്തിന് കഴിയുന്നില്ലെന്ന പരാതി ഉയരാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
അഭിഷേക് ശർമ്മയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായതിനെ തുടർന്നാണ് സഞ്ജുവിന് പ്ലേയിംഗ് ഇലവനിലേക്ക് അവസരം ലഭിച്ചത്. സഞ്ജുവിനെ വിമർശിക്കുമ്പോൾ തന്നെ മറ്റ് താരങ്ങളുടെ പ്രകടനത്തെക്കുറിച്ച് ശ്രീകാന്ത് പ്രശംസിച്ചു. 24 പന്തിൽ 61 റൺസെടുത്ത ഇഷാന്റെ വെടിക്കെട്ട് ബാറ്റിംഗിനെ ശ്രീകാന്ത് പുകഴ്ത്തി. ഇഷാന്റെ സിക്സറുകൾ ഇന്ത്യ ഗേറ്റിലേക്കും രാഷ്ട്രപതി ഭവനിലേക്കുമാണ് പറന്നതെന്ന് അദ്ദേഹം തമാശരൂപേണ പറഞ്ഞു.
28 പന്തിൽ 52 റൺസെടുത്ത ഹാർദിക്കിന്റെ ഇന്നിംഗ്സും ടീമിന് കരുത്തായി. ക്രീസിൽ നിലയുറപ്പിച്ച ശേഷം തകർത്തടിക്കാനുള്ള ഇവരുടെ മികവ് സഞ്ജു കണ്ട് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 93 റൺസിനാണ് ഇന്ത്യ നമീബിയയ്‌ക്കെതിരെ വിജയക്കൊടി പാറിച്ചത്. ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |