
കോട്ടയം: പാഠപുസ്തകം മുൻകൂട്ടി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതിപക്ഷനേതാവ് വി ഡി സതീശനും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറയുന്നത് പച്ചകള്ളമാണെന്നും അദ്ദേഹം പറഞ്ഞു. പാഠപുസ്തകങ്ങളും കരിക്കുലവും ദോശ ചുടുന്നതു പോലെ ചുട്ടെടുക്കാൻ പറ്റുന്ന കാര്യമല്ലെന്നും. സെമിനാറുകളും ചർച്ചകളും നടത്തണ്ടേതുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
'സങ്കീർണമായ നടപടിക്രമങ്ങൾ അതിനുപിന്നിലുണ്ട്. അന്ന് അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് ഇന്ന് വേണ്ടതുപോലെ ഒന്നും നടന്നില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഒന്നു മുതൽ പത്താം ക്ലാസ് വരെ ഓൾ പ്രമോഷനായിരുന്നു യുഡിഎഫ് കാലത്ത് എന്നെങ്കിലും രമേശ് ചെന്നിത്തല ഓർക്കണം. സബ്ജക്ട് മെനു രീതിയിലാണ് ഇപ്പോൾ പരീക്ഷകൾ നടക്കുന്നത്. ഏതു സബ്ജക്ടിനാണോ മാർക്ക് കുറഞ്ഞത് ആ വിഷയം വീണ്ടും പഠിപ്പിച്ച് പരീക്ഷ നടത്തുകയാണ്.
ഫലത്തിൽ ഒരു കുട്ടിപോലും തോൽക്കുന്നില്ല. ഒരു കുട്ടി വിജയിക്കുന്നത് മുൻകൂട്ടി അറിഞ്ഞാണോ പാഠപുസ്തകങ്ങൾ നൽകുന്നതെന്ന രമേശ് ചെന്നിത്തലയുടെ ചോദ്യം തന്നെ മണ്ടത്തരമാണ്. യുഡിഎഫിന്റെ കേരള യാത്രയിൽ പൊരിഞ്ഞ അടിയാണ്. കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ച് കൊല്ലാനൊക്കെ ശ്രമിക്കുന്നതു പോലെയുള്ള പരിശ്രമങ്ങളാണ് കാണുന്നത്. അതുകൊണ്ട് ഇത് അവസാനിക്കുന്ന സ്ഥലത്ത് നന്നായി ശ്രദ്ധിക്കാൻ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സംസ്ഥാനത്ത് വലിയ സംഘർഷം നടന്നിട്ടുണ്ടെങ്കിൽ നാണക്കേട് സർക്കാരിന് ആണല്ലോ'- ശിവൻകുട്ടി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |