
ധാക്ക: പത്തൊൻപത് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബംഗ്ലാദേശിൽ അധികാരത്തിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് ബിഎൻപി ആക്ടിംഗ് ചെയർമാനും നിയുക്ത പ്രധാനമന്ത്രിയുമായ താരിഖ് റഹ്മാൻ. ഫെബ്രുവരി 12ന് നടന്ന പൊതുതിരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബിഎൻപി നേടിയ ചരിത്ര വിജയം ജനാധിപത്യത്തിനായി ജീവൻ ബലിനൽകിയവർക്ക് സമർപ്പിക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു.
2024ൽ നടന്ന ജനകീയ പ്രക്ഷോഭത്തിലൂടെ ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പായിരുന്നു രാജ്യത്ത് നടന്നത്. രണ്ട് പതിറ്റാണ്ടിനുശേഷമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭരണത്തിൽ തിരിച്ചെത്തുന്നത്.
രാജ്യത്ത് സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും യഥാർഥ സത്ത പുനഃസ്ഥാപിക്കപ്പെട്ടെന്നും ബംഗ്ലാദേശ് ഇനിമുതൽ സ്വതന്ത്രമാണെന്നും താരിഖ് റഹ്മാൻ പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും രാജ്യതാൽപ്പര്യത്തിനായി ജനങ്ങൾ ഒന്നിച്ചുനിൽക്കണം. ഭിന്നത രാജ്യത്തിന്റെ ദൗർബല്യമാണെന്നും ദേശീയ ഐക്യമാണ് കരുത്തെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പൈശാചിക ശക്തികൾ ഇനിയൊരിക്കലും രാജ്യത്തെ അടിമത്തത്തിലേക്കും ഏകാധിപത്യത്തിലേക്കും നയിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബംഗ്ലാദേശിൽ 299 പാർലമെന്റ് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി വൻ വിജയം രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് നടന്ന ആകെ സീറ്റുകളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയതോടെ, മറ്റ് കക്ഷികളുടെ പിന്തുണയില്ലാതെ തന്നെ കരുത്തുറ്റ ഭരണം കാഴ്ചവയ്ക്കാൻ ബിഎൻപിക്ക് സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |