
കൊളംബോ: ട്വന്റി-20 ലോകകപ്പിൽ ഇന്ത്യക്കെതിരെ തോൽവി വഴങ്ങിയ പാക് ടീമിനെതിരെ പ്രതിഷേധം ഇരമ്പുന്നു. ടീമിന്റെ മോശം പ്രകടനത്തെ 'നാണക്കേടിന്റെ അങ്ങേയറ്റം' എന്നാണ് പ്രമുഖ പാക് മാദ്ധ്യമപ്രവർത്തകയായ ഹുദ ഷാ വിശേഷിപ്പിച്ചത്. തോൽവിക്ക് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വിക്കെതിരെ മുൻ താരം ഷോയിബ് അക്തറും രംഗത്തെത്തി. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഹുദ ഷാ ടീമിനെ കടന്നാക്രമിച്ചത്.

'ലക്ഷ്യബോധമില്ലാത്ത കളി. തോൽക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും അല്പം പൊരുതിയിട്ടെങ്കിലും കളി അവസാനിപ്പിക്കണമായിരുന്നു. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും കഠിന പരിശീലനം നടത്തിയെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ മൈതാനത്ത് അതിന്റെയൊന്നും ഗുണം കണ്ടില്ല. ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ ആദ്യം പറഞ്ഞിരുന്നു. ആ തീരുമാനം മാറ്റാതിരുന്നെങ്കിൽ ഈ നാണക്കേട് ഒഴിവാക്കാമായിരുന്നു.' ഹുദ ഷാ പരിഹസിച്ചു.
അതേസമയം, പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഷോയിബ് അക്തർ രംഗത്തെത്തിയത്. 'അദ്ദേഹം ഒരു ബോർഡിന്റെ ചെയർമാനാണെന്ന് പോലും ഒരാൾക്കും അറിയില്ല. പിന്നെ എങ്ങനെ ടീം മുന്നോട്ട് പോകും? ഒരു മത്സരം പോലും ജയിപ്പിക്കാൻ കഴിയാത്തവരെ നിങ്ങൾ സൂപ്പർ താരങ്ങളാക്കി മാറ്റിയിരിക്കുകയാണ്.' അക്തർ ആഞ്ഞടിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |