
കൊല്ലം: സോളാർ പീഡനക്കേസിലെ പരാതിക്കാരിയും താനും പ്രതികളായ ഗൂഢാലോചന കേസിന്റെ വിചാരണ നിയമസഭ തിരഞ്ഞെടുപ്പ് കഴിയും വരെ നിറുത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെ.ബി.ഗണേശ് കുമാർ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി.
വിചാരണ സംബന്ധിച്ച വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്നത് തനിക്ക് അപകീർത്തിയുണ്ടാക്കുന്നുവെന്നാണ് ഗണേശ് കുമാർ ഹർജിയിൽ പറയുന്നത്. എന്നാൽ വിചാരണ നടപടികൾ തുടരണമെന്നാണ് വാദി ഭാഗത്തിന്റെ നിലപാട്. വാദിയായ അഡ്വ.സുധീർ ജേക്കബ് തടസ ഹർജിയും നൽകി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സാക്ഷിപ്പട്ടികയിലുള്ള അഡ്വ.ഫെനി ബാലകൃഷ്ണൻ ഇന്നലെ കോടതിയിൽ സാക്ഷി മൊഴി നൽകി. സോളാർ പീഡനക്കേസിലെ പരാതിക്കാരി ഹാജരാക്കിയ കത്തിലെ 25 പേജുകളിൽ 4 പേജുകൾ പിന്നീട് കൂട്ടിച്ചേർത്തതാണെന്നും ഈ പേജുകളിലാണ് ഉമ്മൻചാണ്ടി അടക്കമുള്ളവരുടെ പേരുകൾ വന്നതെന്നും ഫെനി മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പീഡനക്കേസിൽ കുടുക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ്‌കുമാർ തന്നോട് പലവട്ടം പറഞ്ഞിട്ടുണ്ടെന്ന് ഗണേശിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ കഴിഞ്ഞ മാസം മൊഴി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |