
കോട്ടയം : ഉത്സവസീസണിൽ സ്പെഷ്യൽ ഡ്രൈവ് നടത്തി വാർത്തകളിൽ ഇടംപിടിക്കുന്നതല്ലാതെ ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പ്രവർത്തനം നിർജ്ജീവം. ജീവനക്കാരുടെ കുറവും പരിശോധനകൾ കൃത്യമായി നടത്താനുള്ള സംവിധാനവുമില്ലാതെ വകുപ്പ് ഇഴയുമ്പോൾ സർക്കാരും കാഴ്ചക്കാരുടെ റോളിലാണ്. ഇതിന് ബലി കൊടുക്കുന്നതാകട്ടെ സാധാരണക്കാരുടെ ജീവനും. 1000 ലൈസൻസുള്ള ഭക്ഷ്യോത്പാദന വിതരണ കേന്ദ്രങ്ങളിൽ ഒരു സേഫ്ടി ഓഫീസർ നിയമനമെങ്കിലും നടത്തണമെന്ന ആവശ്യം വർഷങ്ങളായി ഉയർന്നിട്ടും നടപടി ഇല്ല. 140 സർക്കിൾ ഓഫീസുകളിൽ നിന്ന് ശേഖരിച്ച സ്ഥിതിവിവര കണക്കനുസരിച്ച് ഒരു വർഷം നടത്തിയ പരിശോധനകളുടെ എണ്ണം 73,571 ആണ്. 14.7 ശതമാനം മാത്രം. അപാകതകൾ ബോദ്ധ്യപ്പെടുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി ഇത് പരിഹരിക്കപ്പെട്ടുവെന്ന് ഉറപ്പു വരുത്തണം. തുടർ പരിശോധനകളും നടപടികളും സമയബന്ധിതമായി നടത്തണം. നിലവിൽ ഇതിനുള്ള ജീവനക്കാരില്ല.
എസ്.സി റാങ്ക് ലിസ്റ്റ് നോക്കുകുത്തി
പി.എസ്.സി റാങ്ക്‌ലിസ്റ്റിൽ 152 പേർ നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് ജീവനക്കാരില്ലെന്ന തൊടുന്യായം പറഞ്ഞ് പരിശോധന വഴിപാടാക്കുന്നത്. ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഒഫ് ഇന്ത്യ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കത്തയച്ചിട്ട് നാളുകളായി. ഒരു നടപടിയും സ്വീകരിച്ചില്ല. ഭക്ഷ്യവിഷബാധയേറ്റുള്ള മരണം റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രം ഉണരുന്ന രീതിയിലേക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് മാറി.
പരിശോധന ലാബില്ല
ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന് സ്വന്തമായി പരിശോധന ലാബില്ല
പ്രധാന ലാബിലേക്ക് സാമ്പിൾ അയച്ചാൽ ഫലം ലഭിക്കാൻ രണ്ടാഴ്ച
എല്ലാ ജില്ലകളിലും ലാബുകൾ സജ്ജമായാൽ നടപടി വേഗത്തിലാക്കാം.
''ഭക്ഷ്യവിഷബാധ കേസുകൾ ആവർത്തിച്ചിട്ടും ആൾബലമില്ലെന്ന് പറഞ്ഞു കൃത്യമായ പരിശോധന ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്നില്ല. ജനങ്ങളുടെ ജീവൻ പന്താടുന്ന സർക്കാർ നടപടിക്കെതിരെ കോടതിയെ സമീപിക്കും.
എബിഐപ്പ്
-(ഭക്ഷ്യോപദേശക വിജിലൻസ് സമിതി അംഗം )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |