
കോട്ടയം : കാലാവസ്ഥാ മാറ്റത്തോടൊപ്പം പനിയടക്കമുള്ള പകർച്ചവ്യാധികൾ പടരുമ്പോൾ വിട്ടുമാറാത്ത ചുമ വില്ലനാകുന്നു. നാട്ടിലിപ്പോൾ നാലുപേർ കൂടുന്നിടത്തെല്ലാം ചർച്ചാവിഷയം ചുമയാണ്. രണ്ടാഴ്ചയോ അതിലധികം കാലമോ നീണ്ടു നിൽക്കുന്ന ചുമയ്ക്ക് ആന്റിബയോട്ടിക്കുകൾ അടക്കം കഴിച്ചിട്ടും വിട്ടുമാറുന്നില്ല. തൊണ്ടയിലെ അണുബാധയും, തുടർച്ചയായ ചുമയും പലർക്കും ദിവസങ്ങളോളം ശബ്ദ നഷ്ടത്തിനും കാരണമാകുന്നു. പ്രായമേറിയവരിലും കുട്ടികൾക്കുമാണ് ചുമ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചുമബാധിച്ചെത്തുന്നവർക്ക് ഒരാഴ്ചത്തേക്ക് മരുന്നെഴുതിയിരുന്ന ഡോക്ടർമാരിപ്പോൾ രണ്ടാഴ്ചയിലേക്കും അതിൽ കൂടുതൽ കാലത്തേക്കും മരുന്ന് കുറിച്ചു നൽകുകയാണ്. ചുമ നീണ്ടുനിൽക്കുന്നതിന്റെ കാരണമെന്തെന്ന് ഡോക്ടർമാർക്ക് പോലും മനസ്സിലാകുന്നില്ല. ഒപ്പം പനിയും പടർന്ന് പിടിക്കുകയാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ പനിമാറിയാലും ക്ഷീണം മാറാൻ ആഴ്ചകൾ വേണ്ടിവരും. വയറിളക്കവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. വേനൽ ശക്തമായതിന് പിന്നാലെ കുടിവെള്ളം മലിനമാകുന്നതിന്റെ ലക്ഷണമാണിതെന്ന് പറയുന്നു.
സ്വയം ചികിത്സ ആപത്ത്
സ്വന്തം നിലയ്ക്ക് മരുന്നുകൾ വാങ്ങിക്കഴിക്കുകയും രോഗാവസ്ഥ കടുക്കമ്പോൾ മാത്രം ചികിത്സ തേടുകയും ചെയ്യുന്നത് സെക്കൻഡറി ഇൻഫെക്ഷനിലേക്ക് നയിക്കും. ചുമ കടുത്താൽ എക്‌സ്‌റേ, പൾമനറി ഫംഗ്ഷൻ ടെസ്റ്റ് തുടങ്ങിയ രോഗ നിർണയ മാർഗങ്ങൾ തേടേണ്ടിവരും. മൂന്നാഴ്ച പിന്നിട്ടും ചുമ രൂക്ഷമായി തുടർന്നാൽ പൾമനോളജിസ്റ്റിനെ കാണിക്കുന്നത് നല്ലത്. സ്വന്തം നിലയ്ക്ക് കഫ് സിറപ്പ് വാങ്ങിക്കഴിക്കുന്നത് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക.
ഇനി പരീക്ഷാക്കാലം, ആശങ്ക
പരീക്ഷാക്കാലത്തിലേക്ക് വിദ്യാർത്ഥികൾ ഒരുങ്ങുന്ന സമയം
ചുമയടക്കം പടരുന്നത് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കുന്നു
എലിപ്പനി, ചിക്കൻപോക്‌സ്, മഞ്ഞപ്പിത്തം തലപൊക്കുന്നു
പ്രതിരോധ മാർഗങ്ങൾ
ഉപ്പുവെള്ളം കൊണ്ട് ഗാർഗിൾ ചെയ്യുക
ആവി പിടിയ്ക്കുക, ചൂടുവെള്ളം ഉപയോഗിക്കുക
കൃത്യമായ വിശ്രമം, മാസ്‌ക് ധരിക്കുക
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടൗവ്വൽ
''സാധാരണ ജലദോഷപ്പനി മുതൽ ഡെങ്കിപ്പനി വരെ പടരുന്ന സീസണാണിത്. രോഗലക്ഷണമുള്ളവർ ഉടൻ വൈദ്യസഹായം തേടണം.
(ആരോഗ്യ വകുപ്പ് അധികൃതർ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |