
മൂക്കുപൊത്തി നടക്കേണ്ടിവരുന്ന പ്രശ്നങ്ങൾ സ്മാർട്ടായി അപ്രത്യക്ഷമാക്കി മനസും മണ്ണും സംശുദ്ധമാക്കുന്ന 'ആക്രിവിദ്യ" യിലൂടെ ലോകത്തെ ഞെട്ടിക്കുകയാണ് ഈ മലയാളി. വീടിനും നാടിനും ബാദ്ധ്യതയായ സാനിറ്ററി മാലിന്യങ്ങൾ 'ക്ലീൻ" ചാരമാക്കിയാണ് ചന്ദ്രശേഖർ എന്ന നാവികസേനാ മുൻ ഉദ്യോഗസ്ഥന്റെ പടയോട്ടം. 'കൊച്ഛീ..." , 'ഹോ... ച്ഛീ" എന്നീ പേരുദോഷങ്ങളിൽ നിന്ന് അറബിക്കടലിന്റെ റാണി കൊച്ചിയെ കരകയറ്റിയായിരുന്നു തുടക്കം. ക്രമേണ അയൽ ജില്ലകളിലേക്ക് ജൈത്രയാത്ര. ഇപ്പോൾ 'ക്ലീൻ കേരള" യും കടന്ന് മറുനാടുകളിലേക്കു മുന്നേറാൻ ഒരുങ്ങുമ്പോൾ കൊച്ചി പഴയ കൊച്ചിയല്ല, പക്ഷേ, ചന്ദ്രശേഖർ പഴയ ചന്ദ്രശേഖർ തന്നെ. 20 വർഷത്തെ സൈനിക അനുഭവങ്ങൾ നൽകിയ നിശ്ചയദാർഢ്യത്തിലൂടെ നാടിന്റെ വലിയ പ്രശ്നത്തെ കെട്ടുകെട്ടിച്ച അതേ പോരാളി. മൂക്ക് കരിഞ്ഞുപോകുന്ന ദുർഗന്ധം വമിക്കുന്ന മാലിന്യക്കെട്ടുകൾ ഇപ്പോൾ വീടുകളിൽനിന്നോ, വാഹനങ്ങളിൽനിന്നോ 'പറക്കാറില്ല" . 'ആക്രി" എന്ന സ്മാർട്ട് ശൃംഖലയിലൂടെ കുതിക്കുന്ന ഡയപ്പർ അടക്കമുള്ള മാലിന്യങ്ങൾ മണ്ണോ, വെള്ളമോ, വായുവോ മലിനമാകാതെ ചാരമായി മാറുന്നു. 'ഹോ ച്ഛീ" യിൽനിന്ന് 'ഹായ് കൊച്ചി" യിലേക്ക് ഫോണിലെ വിരൽത്തുമ്പിൽ 'ആക്രി"എന്ന സ്മാർട്ട് അകലം മാത്രം.
സ്റ്റാർട്ടപ്പ് പദ്ധതിയുടെ ഹൈടെക് സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ഖത്തറും, യു.എ.ഇയിലെ ഷാർജയും ചന്ദ്രശേഖറിനെ രാജകീയമായി ക്ഷണിച്ചുവരുത്തി ആദരിച്ചതോടെ ഗൾഫ് നാടുകളിലും ക്ലീൻ പടയോട്ടത്തിനു കളമൊരുങ്ങി. 'ആക്രി"യുടെ ആശയങ്ങളും സാങ്കേതിക മുന്നേറ്റങ്ങളും സ്ഥാപകനും സി.ഇ.ഒയുമായ സി. ശേഖർ എന്ന ചുരുക്കപ്പേരുകാരന് സ്വന്തം. ഏതു മാലിന്യവും നീക്കം ചെയ്യുമെങ്കിലും സാനിറ്ററി മാലിന്യം എന്ന വലിയ പ്രശ്നം പരിഹരിക്കുന്നതിനാണ് മുൻതൂക്കം
സാനിറ്ററി മാലിന്യം നീക്കാൻ വടക്കൻ മലബാർ മുതൽ വേണാട് വരെ കേരളത്തിലെ എഴുപതിലേറെ മുനിസിപ്പാലിറ്റികളും 'ആക്രിയെ" ആശ്രയിക്കുന്നു. ഹൈദരാബാദും കേരളത്തിന്റെ പാതയിലാണ്. ഓരോ നിമിഷത്തിലും ദുർഗന്ധം കുമിഞ്ഞുകൂടുന്ന സാനിറ്ററി മാലിന്യങ്ങൾക്കു പരിസ്ഥിതി സൗഹൃദ പദ്ധതിയിലൂടെ പരിഹാരം കണ്ടെത്തുന്ന ആക്രിയുടെ അമരക്കാരൻ കൂടുതൽ ഹൈടെക് സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ഗവേഷണത്തിൽ. കമ്പനി ഡയറക്ടറായ ലക്ഷ്മി പണിക്കരാണ് ഭാര്യ. മക്കൾ: ചൈതന്യ, അദ്വിക, അൻവിക.
ബ്രഹ്മപുരം എന്ന
പൊള്ളുന്ന പാഠം
ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ വൻതീപിടിത്തമുണ്ടാക്കിയ തിരിച്ചറിവാണ് സാനിറ്ററി മാലിന്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കാരണമായത്. 2021ലാണ് 'ആക്രി" തുടങ്ങിയതെങ്കിലും 2022ലാണ് ഡയപ്പർ സംസ്കരണത്തിലേക്കു കടന്നത്. വഴിയോരങ്ങളിലും ജലാശയങ്ങളിലും ഇവ നിറഞ്ഞിരുന്നു. വിനോദസഞ്ചാരികൾ കേരളത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെ പരിഹസിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്നു ചിത്രം മാറി.
വിവിധ ജില്ലകളിലെ വീടുകളിൽനിന്നടക്കം മാലിന്യം ശേഖരിച്ച് സ്വന്തം ലോറികളിൽ അമ്പലമുകളിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചറിൽ (കെ.ഇ.ഐ.എൽ) എത്തിക്കുന്നു. പ്രതിദിനം പത്ത് ടണ്ണിലേറെ മാലിന്യം. കൂടുതലുണ്ടെങ്കിൽ ഫ്ളോററ്റ് എന്ന സർക്കാർ സ്ഥാപനത്തിന്റെ സഹായം തേടും. കൊച്ചി കോർപ്പറേഷന്റെ എല്ലാ സഹായവുമുണ്ട്. മാലിന്യം എത്തിക്കാൻ പ്രത്യേകം ഡിസൈൻ ചെയ്ത 36 സ്വന്തം വാഹനങ്ങൾ. അഞ്ച് വാഹനങ്ങൾ വേറെയും. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിടങ്ങളിൽ സ്ക്രാപ്പുകളും സ്വീകരിക്കുന്നുണ്ട്.
ഒരുങ്ങുന്നു,
സ്വന്തം പ്ലാന്റ്
ചോറ്റാനിക്കരയിൽ ഒന്നേകാൽ ഏക്കർ സ്വന്തം സ്ഥലത്ത് പ്രതിദിനം പത്തുടൺ മാലിന്യം സംസ്കരിക്കാനുള്ള ഹൈടെക് പ്ലാന്റ് ഒരുങ്ങുന്നു. ഏപ്രിലിൽ പ്രവർത്തനമാരംഭിക്കും. ആദ്യഘട്ടത്തിൽ പത്തും പിന്നീട് ഇരുപതും ആക്കാനാണ് പദ്ധതി.എട്ടുകോടിയിലേറെ രൂപയുടെ പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ 10 ടൺ സംസ്കരിക്കാം. അടുത്തഘട്ടത്തിൽ 20 ടൺ. ന്യൂട്രലൈസ് ചെയ്ത ചാരം പരിസ്ഥിതിക്ക് ഒരുതരത്തിലും ഹാനികരമല്ല.
ഓരോ ദിവസവും മാലിന്യത്തിന്റെ അളവു കൂടിവരികയാണ്. നാലുവർഷം മുൻപ് രണ്ടു ടണ്ണിലാണ് തുടങ്ങിയതെങ്കിൽ ഇപ്പോൾ 12 ടണ്ണായി. ആക്രി സാധനങ്ങൾ എടുക്കാൻ വീട്ടിൽ എത്തുന്നവർ പലതും എടുക്കില്ലെന്നു മാത്രമല്ല, പറ്റിക്കുകയും ചെയ്യുന്നതായുള്ള പരാതികൾ വ്യാപകമായപ്പോൾ, എന്തും എടുക്കും, അർഹമായ വില നൽകും എന്ന സന്ദേശവുമായി "ആക്രി" ആപ്പിന് തുടക്കമിട്ടത്. വൻ വിജയമായിരുന്നു. ഏറ്റവും വലിയ പ്രശ്നക്കാരൻ സാനിറ്ററി നാപ്കിൻ ആണെന്ന് അറിഞ്ഞപ്പോൾ ആ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അതു ലോകത്തിനുള്ള പാഠപുസ്തകം ആകുകയും ചെയ്തു. കളമശേരി മുനിസിപ്പാലിറ്റിയാണ് ഈ ആശയം ആദ്യം ഇരുകൈയും നീട്ടി സ്വീകരിച്ചത്. കൊച്ചി മുൻ മേയർ അതിന്റെ സാദ്ധ്യതകൾ കണ്ടറിഞ്ഞതോടെ ആക്രി ഹിറ്റായി.
കൊച്ചി കോർപ്പറേഷൻ പരിധിയിൽ സാനിറ്ററി മാലിന്യം കിലോയ്ക്ക് 12 രൂപ എന്ന തുച്ഛ നിരക്കിലാണ് നീക്കുന്നത്. അതായത് ഉപഭോക്താവ് ഈ തുക നൽകിയാൽ വീടും പരിസരവും ക്ലീൻ ആകും. പാഡുകൾ ഉണക്കുകയോ ഉള്ളിലെ ജെൽ നീക്കുകയോ വേണ്ട. അതേപടി കൈമാറാം. കെ.ഇ.ഐ.എൽ കിലോയ്ക്ക് 33 രൂപയാണ് ഈടാക്കുന്നത്. ഇതുൾപ്പെടെ 45 രൂപ കോർപ്പറേഷൻ സബ്സിഡിയിൽ ഉൾപ്പെടുത്തി നൽകുന്നു. മറ്റു ജില്ലകളിൽ യൂസർ പേയ്മെന്റ് 38 രൂപ മുതൽ 45 രൂപ വരെയാണ്. അത് 33 രൂപ എന്ന അടിസ്ഥാന നിരക്കിലേക്ക് മാറ്റാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
മാലിന്യങ്ങളെ പൊതുവേ നാലായി തരംതിരിക്കാം. യെല്ലോ, റെഡ്, വൈറ്റ്, ബ്ലൂ. സാനിറ്ററി മാലിന്യങ്ങൾ യെല്ലോ വിഭാഗത്തിൽപ്പെടുന്നു. ട്യൂബുകൾ, യൂറിനറി ബാഗുകൾ തുടങ്ങിയവ റെഡ് വിഭാഗത്തിൽ. സിറിഞ്ചുകളും മറ്റും 'വൈറ്റിലും" കുപ്പികൾ 'ബ്ലൂ"വിലും.
ജാപ്പനീസ് സഹകരണത്തോടെ
ഡയപ്പർ റീസൈക്ലിംഗ്
ജാപ്പനീസ് കമ്പനിയുമായി സഹകരിച്ച് 'ഡയപ്പർ റീസൈക്ലിംഗ്" എന്ന ഹൈടെക് പദ്ധതിക്കു തുടക്കമാകുകയാണ്. കത്തിച്ചുകളയുന്ന രീതി ഭാവിയിൽ ഇല്ലാതാകും. സൂകു എന്ന കമ്പനിയാണ് ലോകത്ത് ആദ്യമായി ഡയപ്പർ പുനരുപയോഗിക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കണ്ടുപിടിച്ചത്. കമ്പനി പ്രതിനിധികളുമായുള്ള ചർച്ചകൾ പൂർത്തിയായി. ഡയപ്പറുകൾ വൃത്തിയാക്കി ഉണക്കി പൊടിച്ച് പെല്ലറ്റുകളാക്കുന്ന സാങ്കേതികവിദ്യയാണിത്. ഇത് ഫാക്ടറികളിലും മറ്റും ഇന്ധനമായി ഉപയോഗിക്കാം. ഡയപ്പർ നിർമ്മാണ കമ്പനിയായ സൂകു, ആക്രിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടമായാണ് പെല്ലറ്റ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
ഡയപ്പർ നിർമ്മാണ
രംഗത്തേക്ക്
ഡയപ്പർ നിർമ്മാണ ഫാക്ടറിയാണ് 'ആക്രി" സംരംഭകരുടെ മറ്റൊരു പദ്ധതി. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഡയപ്പർ, സാനിറ്ററി പാഡ്, കുട്ടികളുടെ പാമ്പേഴ്സ് എന്നിവ നിർമ്മിക്കും. ഇവയിൽ ക്യുആർ കോഡ് ഉണ്ടാകും. ഇവ വിൽക്കാനും, ഉപയോഗിച്ചവ തിരികെയെടുക്കാനും ഒരേ സ്ഥാപനത്തിനു കഴിയുമെന്ന അപൂർവതയും ഇതിനുണ്ട്. ജനങ്ങൾ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാൽ ശുചിത്വത്തിന് പഴയതിലും പ്രാധാന്യം നൽകുന്നു. ഇക്കാര്യത്തിൽ സർക്കാരും കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്.
എല്ലാമറിയാം, വിരൽത്തുമ്പിൽ
പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ 'ആക്രി" ആപ്പ് ഡൗൺ ലോഡ് ചെയ്താൽ കൃത്യമായ മാർഗനിർദ്ദേശങ്ങൾ ലഭിക്കും. നടപടിക്രമങ്ങൾ സുഗമം, സുതാര്യം. സുസജ്ജമായ കോൾ സെന്ററും 'ആക്രി"ക്കുണ്ട്. സാനിറ്ററി മാലിന്യങ്ങൾ സൂക്ഷിക്കാനാവില്ലെന്നതിനാൽ ഗോഡൗൺ ആവശ്യമില്ല. അതു വലിയ വെല്ലുവിളിയാണ്. വൈകും തോറും രൂക്ഷമാകുന്ന ദുർഗന്ധം ഇല്ലാതാക്കാൻ അന്നന്ന് സംസ്കരിക്കണം. വീടുകളിൽ ഡയപ്പറുകളും മറ്റും ശേഖരിക്കാൻ പ്രത്യേക കവർ 'ആക്രി" നൽകും. ഡബിൾ ചേംബർ ഇൻസിനറേറ്ററിലാണ് കത്തിക്കുന്നത്. ഒരു ചേംബറിൽ ഏകദേശം 1000-1050 ഡിഗ്രി ചൂടുണ്ടാകും. രണ്ടാമത്തെ ചേംബറിൽ എത്തുന്നതോടെ ഹെവി ലോഡ് മാലിന്യം ക്ലീൻ ചാരമായി മാറും. കേരളത്തിൽ വീടുകളിൽ നിന്നുള്ള സാനിറ്ററി മാലിന്യം മാത്രം കുമിഞ്ഞുകൂടുമ്പോൾ പ്ലാന്റിന് വിശ്രമമില്ല. എല്ലാറ്റിനും ഡിജിറ്റൽ ഇടപാട് മാത്രം. കൊടുക്കുന്നതും വാങ്ങുന്നതുമെല്ലാം കിറുകൃത്യം.
കളമശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിൽ ക്യു ആർ കോഡ് സംവിധാനം വന്നു കഴിഞ്ഞു. പതിവുകാർക്ക് സേവനം കൂടുതൽ എളുപ്പം.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വൃത്തിയുടെ കാര്യത്തിൽ ഒരുപടി മുന്നിലാണ് മലയാളികൾ എന്നു ചന്ദ്രശേഖർ പറയും. വീടും പരിസരവും വൃത്തിയാക്കാൻ കൈയിൽനിന്നു കാശിറക്കും. കേരളത്തിലെ പ്രമുഖ നഗരങ്ങൾ 80 ശതമാനത്തിലേറെ വൃത്തിയായിക്കഴിഞ്ഞു. ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂനകൾ പഴങ്കഥയായി.
പുരസ്കാരങ്ങൾ
2023: ഹെഡ് സ്റ്റാർട്ട് അവാർഡ്, കൈരളി ഇന്നോടെക് അവാർഡ്, ജെ.സി.ഐ അവാർഡ്, ലുലു ഡൈജെക്സ് സസ്റ്റൈനബിലിറ്റി ചാമ്പ്യൻ അവാർഡ്
2024: സോഷ്യൽ ഇമ്പാക്ടർ ഒഫ് ദി ഇയർ, യുവപ്രതിഭ അവാർഡ്, ഷാർജ ആക്സലറേറ്റർ (ലോകത്തെ മികച്ച പത്ത് സ്റ്റാർട്ടപ്പുകളിൽ ഒന്ന്), ഇന്തോ-ആസിയൻ സമിറ്റ് (മലേഷ്യ), ഫോബ്സ് മാഗസിൻ ഫീച്ചർ, ഫോബ്സ് മാഗസിൻ ഫീച്ചർ, സ്വാമി വിവേകാനന്ദ-യുവപ്രതിഭ അവാർഡ്, നെക്സസ് യു.എസ് അലുമ്നി, ഐ.ഡി.എഫ്.സി അവാർഡ്, കെ.എം.എ ഗ്രീൻ പാംസ് അവാർഡ്.
2025: എച്ച്.ഡി.എഫ്.സി പരിവർത്തൻ ഗ്രാന്റ്, കേരള സർക്കാർ പുരസ്കാരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |