
ആതുരസേവനത്തിൽ ഇതിഹാസ സമാനമായ ഫസ്റ്റ് ഇന്നിംഗ്സ് പൂർത്തിയാക്കിയ ഡോ. എൻ.എൻ.മുരളി ഇപ്പോൾ മധുരം നിറഞ്ഞ സെക്കൻഡ് ഇന്നിംഗ്സിലാണ്. പണ്ട് ബോളിവുഡ് താരങ്ങളെപ്പോലെ ക്ലീൻ ഷേവ് ഗ്ലാമറിൽ നടന്നിരുന്ന അദ്ദേഹമിപ്പോൾ താടി വളർത്തി, മുടി വളർത്തി ഒരു സന്യാസിയുടെ ലുക്കിലാണ്. ഒരു ഭിക്ഷുവിനെപ്പോലെ ഭാര്യയുടെ കൈപിടിച്ച് ലോകമാകെ സഞ്ചരിക്കുകയാണ്.
'മുറിവുകൾ ഉണങ്ങുമ്പോൾ" എന്ന ആത്മകഥയുടെ അവസാനത്തെ അദ്ധ്യായത്തിന് 'ആത്മനിർവൃതിയിലേക്ക്..." എന്ന് പേരിട്ടാണ് ഡോ.എൻ.എൻ. മുരളി എഴുതി നിറുത്തിയത്. മരണത്തിന്റെ ഗുഹാമുഖത്ത് നിന്ന് രണ്ട് തവണ അത്ഭുതകരമായി ജീവിതം വീണ്ടെടുത്ത ഡോ.എൻ.എൻ.മുരളി, ആത്മനിർവൃതിയുടെ ആനന്ദ നിമിഷങ്ങളിൽ തന്നെയാണ്. ആസ്ട്രേലിയ, സിംഗപ്പൂർ, മലേഷ്യ, ഈജിപ്ത്, ഇസ്രയേൽ, പാലസ്തീൻ, ടർക്കി, ഗ്രീസ്, കാനഡ, ന്യൂസിലാൻഡ്, ചൈന, റഷ്യ, മാലി, വിവിധ ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങി നൂറോളം രാജ്യങ്ങൾ ഭാര്യ ഗീതയുമൊന്നിച്ച് സന്ദർശിച്ചു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേക്കും പോയി, പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ദർശനം നടത്തി. കാശിയിലും മൂകാംബികയിലും മഹാകാലേശ്വറിലും ഖജരാവോയിലും പോയി, കുടജാദ്രി കുന്നുകയറി. കാശിയിൽ പോയാൽ ജീവിതത്തിലെ എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് വിശ്വാസമുണ്ട്. അങ്ങനെ അഞ്ച് വർഷം മുമ്പുള്ള കാശി യാത്രയ്ക്ക് ശേഷമാണ് മുടിയും താടിയും മുറിക്കുന്നത് ഡോ.എൻ.എൻ. മുരളി ഉപേക്ഷിച്ചത്.
അടുത്തകാലം വരെയും സമാധാനമായി ഒന്നിരിക്കാൻ പോലും കഴിയാത്ത തരത്തിൽ തിരക്കായിരുന്നു. പാതിരാത്രി വരെ നീളുന്ന പരിശോധനകളും ശസ്ത്രക്രിയകളും. ഇതിനിടയിൽ സ്വസ്ഥമായൊന്ന് മിണ്ടിപ്പറയാൻ പോലും ഇരുവർക്കും കാര്യമായി സമയം ലഭിച്ചിട്ടില്ല. കിട്ടുന്ന ചെറിയ ഇടവേളകളിൽ വായിക്കുന്ന പുസ്തകങ്ങളിലൂടെ വിവിധ രാജ്യങ്ങളെക്കുറിച്ചുള്ള മോഹനചിത്രങ്ങൾ മുരളി ഡോക്ടറുടെ മനസിൽ നിറച്ചുവച്ചു.
പക്ഷെ ഒറ്റപ്പെട്ട വിദേശയാത്രകൾ. അത്രമാത്രമേ കഴിഞ്ഞുള്ളു. ദേ ഇപ്പോൾ, കഥകളിലൂടെയും നോവലുകളിലൂടെയും മനസിൽ പടർന്ന നാടുകളിലേക്ക് ഒരു ദേശാടനപക്ഷിയെപ്പോലെ സഞ്ചരിക്കുകയാണ് അദ്ദേഹം. യാത്രകൾക്കിടയിൽ ഇരുവരും മാത്രമായിരുന്ന് മിണ്ടിപ്പറയുകയാണ്. പഴയകാര്യങ്ങൾ ഓർത്തെടുക്കുകയാണ്.
പാവങ്ങൾക്ക് വണ്ടിക്കൂലി,
ഇപ്പോഴും മുടക്കമില്ല
കൊട്ടാരക്കര താമരക്കുടി നീലമന ഇല്ലത്ത് കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്ന എൻ.എസ്. നാരായണൻ പോറ്റിയുടെയും ദ്രൗപതി അന്തർജ്ജനത്തിന്റെയും രണ്ടാമത്തെ മകനായാണ് മുരളി ഡോക്ടറുടെ ജനനം.
താമരക്കുടി സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസും തിരുവനന്തപുരം മെഡി. കോളേജിൽ നിന്നും ജനറൽ സർജറിയിൽ എം.എസും ഡൽഹി ആൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്ന് എം.എൻ.എ.എം.എസും നേടി.
1779ൽ ചീരങ്കാവ് ഇ.എസ്.ഐ ആശുപത്രിയിലാണ് ആദ്യമായി സർക്കാർ ജോലിയിൽ പ്രവേശിച്ചത്. 2007ൽ പത്തനംതിട്ട ഡി.എം.ഒ ആയിരിക്കെ ശബരിമല സന്നിധാനത്ത് വച്ച് വിരമിക്കാനായത് ജീവിതത്തിലെ മഹാസൗഭാഗ്യമായി ഡോ.എൻ.എൻ. മുരളി കാണുന്നു. അതിന് ശേഷം വിവിധ ആശുപത്രികളിൽ കൺസൾട്ടന്റായും മെഡിക്കൽ കോളേജുകളിൽ അദ്ധ്യാപകനായും പ്രവർത്തിച്ചു.
പത്ത് വർഷം മുമ്പ് കൊട്ടാരക്കര മൈലത്ത് ഡോ. മുരളീസ് മെഡിക്കൽ സെന്റർ എന്ന പേരിൽ സ്വന്തമായി ആശുപത്രി തുടങ്ങി. ഇപ്പോൾ എഴുപത്തിയഞ്ച് വയസ് പിന്നിട്ടു. ഡോ. മുരളീസ് മെഡിക്കൽ സെന്ററിൽ ഡോ. എൻ.എൻ. മുരളിയെ കാണാൻ ഇപ്പോഴും രോഗികളുടെ തിരക്കാണ്. കൊട്ടാരക്കരയിലെ വീടായ നീലമനയിലും താമരക്കുടിയിലെ വീടായ നീലമന മുരളീഗീതത്തിലും മാറിമാറിയാണ് ഇപ്പോൾ താമസം.
രണ്ടിടത്തും പ്രിയപ്പെട്ട പോറ്റി ഡോക്ടറെ കാണാൻ രോഗികളെത്തും. അവരിൽ പലരും പാവങ്ങളായിരിക്കും. പണ്ട് സർക്കാർ ആശുപത്രികളിൽ പ്രാക്ടീസ് ചെയ്യുമ്പോഴത്തെപ്പോലെ ചിലർക്ക് വണ്ടിക്കൂലിക്കുള്ള പണവും പോറ്റി ഡോക്ടർ നൽകും.
മക്കൾ നന്നായി പഠിച്ച് ഡോക്ടർമാരായി. നല്ല നർത്തകരായി. ഇളയമകൾ പത്മിനി രണ്ട് തവണ സംസ്ഥാന സ്കൂൾ കലാതിലകവും ഒരു തവണ കേരള സർവകലാശാല കലാതിലകവുമായിരുന്നു. മൂത്തമകൾ ദ്രൗപതി രണ്ട് തവണ കേരള സർവകലാശാല കലാതിലകമായിരുന്നു.
ദേശീയ കലോത്സവത്തിലും സമ്മാനങ്ങൾ സ്വന്തമാക്കി. രണ്ട് മക്കൾക്കും നല്ല വിവാഹബന്ധം ലഭിച്ചു. കൊല്ലത്തെ പ്രമുഖ നെഫ്രോളജിസ്റ്റ് ഡോ. പ്രവീൺ നമ്പൂതിരിയാണ് മൂത്തമകൾ ഡോ. ദ്രൗപതിയുടെ ഭർത്താവ്. പ്രസിദ്ധ സർജനും വെരിക്കോസ് വെയിൻ സ്പെഷ്യലിസ്റ്റുമായ ഡോ.കൃഷ്ണൻ നമ്പൂതിരിയാണ് ഇളയ മകൾ ഡോ. പത്മിനിയുടെ ഭർത്താവ്. മക്കൾ രണ്ട് പേരും ഡോക്ടർമാരാണെങ്കിലും നൃത്തം തപസായി അനുഷ്ടിക്കുകയാണ്. ഒരാൾ ഭരതനാട്യവും മറ്റേയാൾ കുച്ചുപ്പുടിയും. രണ്ട് പേരും ചേർന്ന് നീലമന സിസ്റ്റേഴ്സ് എന്ന പേരിൽ നൃത്ത സമന്വയം അവതരിപ്പിച്ചുവരികയാണ്. ഡ്രൈവർ പീതാംബരനെയും മുരളി ഡോക്ടർ തന്റെ കുടുംബത്തിന്റെ ഭാഗമായാണ് കാണുന്നത്്. വീട്ടിൽ സഹായികളായി ഉണ്ടായിരുന്ന ദമ്പതികളുടെ മകനാണ്. അവർക്കൊപ്പം പന്ത്രണ്ടാം വയസിലാണ് പിതാംബരൻ മുരളി ഡോക്ടറുടെ വീട്ടിലെത്തിയത്. പിന്നീട് ഡ്രൈവറായി മാറി. പീതാംബരൻ എന്തെങ്കിലും ചെയ്യരുതെന്ന് പറഞ്ഞാൽ, മുരളി ഡോക്ടർ ചെയ്യില്ല. അത്രയ്ക്ക് വിശ്വാസവും ഇഷ്ടവുമാണ്.
ജനകീയനായ പോറ്റി ഡോക്ടർ
കുട്ടിക്കാലത്ത് 1953ൽ മുരളി ഡോക്ടർ കുളത്തിൽ വീണു. അന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചാണ് ജീവൻ തിരിച്ചുപിടിച്ചത്. അങ്ങനെ ജീവൻ രക്ഷിച്ച ആശുപത്രിയിൽ 16 വർഷം സർജനായും പിന്നീട് സൂപ്രണ്ടായും ജോലി ചെയ്യാൻ കഴിഞ്ഞത് ജീവിതത്തിലെ മറ്റൊരു സൗഭാഗ്യമായി അദ്ദേഹം കാണുന്നു. അന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കാര്യമായ സൗകര്യങ്ങളൊന്നുമില്ല.
അഞ്ച് ഡോക്ടർമാരേ ഉള്ളു. ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലുമൊന്നും മുരളി ഡോക്ടർക്ക് പോസ്റ്റിംഗ് ലഭിച്ചിട്ടില്ല. ജോലി മുഴുവൻ താലൂക്ക് ആശുപത്രികളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലുമൊക്കെയായിരുന്നു. ആദ്യകാലം മുതലെ അദ്ദേഹത്തെ പോറ്റി ഡോക്ടർ എന്നാണ് ജനങ്ങൾ വിളിക്കുന്നത്. സർ എന്ന് വിളിക്കുന്നതിനെക്കാൾ പോറ്റി ഡോക്ടർ എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് കൂടതൽ ഇഷ്ടം.
ഒന്നരലക്ഷം
ശസ്ിയകൾ
പിന്നിട്ട കാലത്തിനിടയിൽ ഒന്നരലക്ഷം ശസ്ത്രക്രിയകൾ നടത്തിയ ഡോ.എൻ.എൻ. മുരളി ലിംക ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംപിടിച്ചിട്ടുണ്ട്.അതിൽ 90 ശതമാനവും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലുമായിരുന്നു. ഒരു ദിവസം 32 ശസ്ത്രക്രിയകൾ വരെ ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് മെഴുകുതിരിയുടെയും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലായിരുന്നു ശസ്ത്രക്രിയകൾ. ഒന്നരലക്ഷം ശസ്ത്രക്രിയകൾ നടത്തിയതിനെക്കാൾ ആദ്ദേഹത്തിന് മറ്റൊരു കാര്യത്തിലാണ് ചാരിതാർത്ഥ്യം. അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഒരു ജീവൻ പോലും നഷ്ടമായിട്ടില്ല.
ആദ്യമായി ജോലിയിൽ പ്രവേശിച്ച ചീരങ്കാവ് ഇ.എസ്.എസ്.ഐ ഡിസ്പെൻസറിയിൽ വച്ചാണ് ശസ്ത്രക്രിയ തുടങ്ങിവച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഗർഭപാത്രത്തിന് പുറത്ത് പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ അമ്മയുടെ ജീവൻ അപകടത്തിലാക്കാതെ അത്ഭുതകരമായി മുരളി ഡോക്ടർ പുറത്തെടുത്തു. അതിന് മുൻപ് സമാനമായ ശസ്ത്രക്രിയ ലോകത്ത് അഞ്ച് തവണ മാത്രമേ വിജയകരമായി നടന്നിട്ടുള്ളായിരുന്നു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയടക്കം ജോലി ചെയ്ത സ്ഥാപനങ്ങളുടെയെല്ലാം വികസനത്തിന് ഏറെ പരിശ്രമിച്ചിട്ടുണ്ട്. അദ്ദേഹം ചികിത്സിച്ചതെല്ലാം പാവങ്ങളെയാണ്. സ്പെഷ്യലിസ്റ്റുകൾ അധികമില്ലാത്ത കാലമാണ്. എല്ലാ കേസും നോക്കും. ആരെയും കൈവിടില്ല. ഹൃദയസ്തംഭനം വന്നാലും പ്രസവത്തിനും തലവേദനയ്ക്കും സ്ട്രോക്കിനും ചികിത്സിക്കുന്നത് മുരളി ഡോക്ടറാണ്. അങ്ങനെയാണ് ജനകീയനായ പോറ്റി ഡോക്ടർ എന്ന പേര് ലഭിച്ചത്.
എല്ലാം ഗീത
ഒന്നര ലക്ഷം ശസ്ത്രക്രിയകൾ നടത്തിയത് റെക്കാർഡായിരിക്കുമെന്നും അത് അടയാളപ്പെടുത്താൻ ശ്രമിക്കണമെന്നും ഉപദേശിച്ചത് ഭാര്യ ഗീതയാണ്. ദീർഘമായ അനുഭവങ്ങൾ ആത്മകഥയാക്കണമെന്ന ഭാര്യയുടെ ഉപദേശത്തിലാണ് ഡോ. എൻ.എൻ. മുരളിയുടെ 'മുറിവുകൾ ഉണങ്ങുമ്പോൾ' എന്ന ആത്മകഥ പിറന്നത്.
നല്ലപാതിയുടെ ഉപദേശപ്രകാരം തയ്യാറാക്കിയ ആത്മകഥയുടെ രണ്ടാംഭാഗം വൈകാതെ പ്രകാശനം ചെയ്യാനുള്ള ഒരുക്കത്തിലാണ് അദ്ദേഹമിപ്പോൾ.
കൊട്ടാരക്കര
മഹാഗണപതിയാണ്
കരുത്ത്
തന്റെ കരുത്ത് കൊട്ടാരക്കര മഹാഗണപതിയെന്നാണ് ഡോ. എൻ.എൻ. മുരളിയുടെ വിശ്വാസം. ശസ്ത്രക്രിയകൾക്കിടയിൽ കൈവിട്ടുപോകുമെന്ന അവസ്ഥ വന്നപ്പോൾ മഹാഗണപതിക്ക് അടുത്തേക്ക് ആശുപത്രിയിൽ നിന്നും പാഞ്ഞുപോയി പ്രാർത്ഥിച്ചിട്ടുണ്ട്. മഹാഗണപതി ഒരിക്കൽപ്പോലും അദ്ദേഹത്തെ കൈവിട്ടിട്ടില്ല. വീട്ടിലുള്ളപ്പോൾ എല്ലാ ദിവസവും മഹാഗണപതി ക്ഷേത്രത്തിൽപ്പോയി വലംവച്ച് പ്രാർത്ഥിക്കും.
കാരുണ്യത്തിന്റെ ആൾരൂപം
ലക്ഷക്കണക്കിന് പാവങ്ങളാണ് ഡോ. എൻ.എൻ. മുരളിയെന്ന മനുഷ്യസ്നേഹിയുടെ തലോടലേറ്റിട്ടുള്ളത്. 2014ൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് ഗവർണറായിരിക്കെ ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി. ലയൺസ് ക്ലബ്ബിന്റെ ഭാഗമായിട്ട് ഇപ്പോൾ നാല് പതിറ്റാണ്ട് പിന്നിടുന്നു. ഏറ്റവും കൂടുതൽ സുഹൃത്തുക്കളെ സമ്മാനിച്ചതും നാലാളിന് മുന്നിൽ സംസാരിക്കാനുള്ള കരുത്ത് തനിക്ക് നൽകിയതും ലയൺസ് ഇന്റനാഷണൽ ആണെന്നാണ് അദ്ദേഹം പറയുന്നത്. സേവാഭാരതിയുടെ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. പാവങ്ങൾക്ക് ആഹാരത്തിനും ചികിത്സയ്ക്കുമൊക്കെ സ്വന്തം കൈയിൽ നിന്ന് പണം നൽകുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ നിന്ന് മത്സരിച്ചപ്പോഴാണ് ഡോ. എൻ.എൻ. മുരളി യുടെ ജനകീയത തിരിച്ചറിയപ്പെട്ടത്. രാഷ്ട്രീയ പ്രവർത്തകൻ അല്ലാതിരുന്നിട്ടും അദ്ദേഹത്തിന് ലഭിച്ച സ്വീകാര്യത എല്ലാവരും അന്ന് അത്ഭുതത്തോടെയാണ് കണ്ടത്. അന്ന് ആർ.ബാലകൃഷ്ണപിള്ള ഡോ. എൻ.എൻ. മുരളിയെ വിളിപ്പിച്ച് നിങ്ങളാണ് കൊട്ടാരക്കരയിൽ മത്സരിക്കേണ്ടതെന്ന് പറയുകയായിരുന്നു. മൂത്ത മരുമകൻ ഡോ. പ്രവീൺ നമ്പൂതിരിയുടെ നേതൃത്വത്തിൽ കിഡ്നി രോഗമുള്ള പാവപ്പെട്ട കുട്ടികളുടെ ചികിത്സയ്ക്കായി സേവ് കിഡ്നി ഫൗണ്ടേഷൻ എന്ന പേരിൽ ഒരു സംഘടനയുണ്ട്. ഇളയ മരുമകൻ കൃഷ്ണൻ നമ്പൂതിരിയും ഈ പ്രസ്ഥാനത്തെ സാമ്പത്തികമായി സഹായിക്കുന്നു. മക്കളായ പത്മിനിക്കും ദ്രൗപദിക്കും നൃത്തപരിപാടികളിലൂടെ ലഭിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗവും സേവ് കിഡ്നി ഫൗണ്ടേഷന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |