
കണ്ണൂർ ടൗൺ സ്‌ക്വയറിലെ ഓഡിറ്റോറിയ നിർമ്മാണം പണി നിർത്തിവെക്കാൻ മേയറുടെ ഉത്തരവ്
കണ്ണൂർ : ടൗൺ സ്‌ക്വയറിലെ വാഹന പാർക്കിംഗ് സ്ഥലം ഇല്ലാതാക്കുന്ന തരത്തിൽ കോർപ്പറേഷന്റെ അനുമതിയില്ലാതെ നിർമ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണത്തിന് മേയർ അഡ്വ. പി.ഇന്ദിര സ്റ്റോപ്പ് മെമ്മോ നൽകി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്ന് 90.90 ലക്ഷം ചിലവിട്ട് നിർമ്മിക്കുന്ന പദ്ധതിക്കെതിരയാണ് യു.ഡി.എഫ് നേതൃത്വത്തിലുള്ള കോർപറേഷന്റെ നീക്കം.
പാർക്കിംഗ് സ്ഥലം ഇല്ലാതാകുകയാണെന്നും രണ്ട് ഓപ്പൺ സ്റ്റേജുകൾ നിലനിൽക്കെ ഒരു പുതിയ ഓഡിറ്റോറിയത്തിന്റെ ആവശ്യമില്ലെന്നുമടക്കം ഓഡിറ്റോറിയത്തിനെതിരെ ആരോപണങ്ങളുയർന്നിരുന്നു. ഇതിലൂടെ മൈതാനത്ത് വിശ്രമിക്കാൻ എത്തുന്നവർക്ക് പാർക്കിംഗ് സൗകര്യം ഇല്ലാതാകുമെന്നും മൈതാനത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടി രണ്ട് വർഷം മുമ്പ് പരിസ്ഥിതി പ്രവർത്തകനും കേരള സംസ്ഥാന ഉപഭോക്തൃ കൗൺസിൽ കണ്ണൂർ ജില്ലാ പ്രസിഡന്റുമായ ആർട്ടിസ്റ്റ് ശശികല മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നിവേദനം നൽകിയിരുന്നു. കണ്ണൂർ ജനതക്ക് ശുദ്ധവായു ലഭിക്കുന്ന ഓക്‌സിജൻ പാർലറായി പ്രവർത്തിക്കുന്ന ഒരു തുറന്ന മൈതാനം നഷ്ടപ്പെടുമെന്നും ഇദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടിയതാണ്.
ഓഡിറ്റോറിയം പ്രവൃത്തി തുടങ്ങിയതിന് പിന്നാലെ ആർട്ടിസ്റ്റ് ശശികല വീണ്ടും കണ്ണൂർ ജില്ലാ കളക്ടർക്ക് നൽകിയ നിവേദനവും പരിഗണിക്കപ്പെട്ടിരുന്നില്ല. ഇതെ തുടർന്നാണ് കണ്ണൂർ കോർപ്പറേഷൻ മേയർക്ക് നിവേദനം നൽകിയത്. ഇതിന് പിന്നാലെ അനുമതിയില്ലാതെയാണ് നിർമ്മാണം നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നിർമ്മാണ ചുമതല വഹിക്കുന്ന പി.ഡബ്ളു.ഡിക്ക് കോർപറേഷൻ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു. ഇതോടെ ഓഡിറ്റോറിയത്തിന്റെ നിർമ്മാണം അനിശ്ചിതത്വത്തിലായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |