കോഴിക്കോട്: വേനൽച്ചൂട് കടുത്തതോടെ കോഴിക്കോട് നഗരത്തിൽ ഉൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീപിടിത്തം കൂടുമ്പോൾ വേണ്ടത്ര സൗകര്യമില്ലാതെ അഗ്നിശമന സേന. പുതിയ ബസ് സ്റ്റാൻഡിലും മെഡിക്കൽ കോളേജിലും ബേബി മെമ്മേറിയൽ ഹോസ്പിറ്റലിലും കല്ലായിയിലുമൊക്കെ വൻ തീപിടിത്തങ്ങളുണ്ടായി. ഏറ്റവുമൊടുവിൽ ജയലക്ഷ്മി സിൽക്സിലും. വേണ്ടത്ര ആൾബലവും ആധുധിക സംവിധാനങ്ങളും ഇല്ലാത്തതാണ് അഗ്നിശമന സേന നേരിടുന്ന പ്രധാന പ്രശ്നം. പ്രധാന സ്ഥലങ്ങളിൽ വെള്ളമെടുക്കാനുള്ള സൗകര്യമില്ല. തീപിടിത്തം പതിവായിട്ടും നഗരത്തിൽ വെള്ളം നിറയ്ക്കാനുള്ള സൗകര്യം (ഫയർ ഹൈഡ്രന്റുകൾ) അധികൃതർ ഒരുക്കിയിട്ടില്ല. 20 ഫയർ ഹൈഡ്രന്റുകളെങ്കിലും കോഴിക്കോട് നഗരത്തിൽ വേണ്ടിടത്ത് മൂന്നെണ്ണമാണുള്ളത്. ആവശ്യമായത്ര ഹൈഡ്രന്റുകൾ ഒരുക്കണമെന്ന് ഫയർഫോഴ്സ് അധികൃതർ കോർപ്പറേഷന് റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല. നിലവിൽ അരയിടത്തുപാലം, മാനാഞ്ചിറ, മാങ്കാവ് എന്നിവിടങ്ങളിൽ മാത്രമാണ് വാട്ടർ അതോറിറ്റിയുടെ ഹൈഡ്രന്റുകളുള്ളത്. കഴിഞ്ഞ ദിവസം കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സിൽ തീപിടിത്തമുണ്ടായപ്പോൾ മാനാഞ്ചിറയിൽ എത്തിയാണ് അഗ്നിരക്ഷാസേനയുടെ വാഹനങ്ങളിൽ വെള്ളം നിറച്ചത്. ഇത് കാലതാമസമുണ്ടാക്കിയിരുന്നു. തദ്ദേശസ്ഥാപനങ്ങളും വാട്ടർ അതോറിറ്റിയും ദുരന്തനിവാരണ അതോറിറ്റിയും ചേർന്നാണ് ഫയർ ഹൈഡ്രന്റുകൾ സ്ഥാപിക്കേണ്ടത്.
ഫയർ ഹൈഡ്രന്റ്
കെട്ടിടങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റിയുടെ ഓവർ ഹെഡ് ടാങ്കിൽ നിന്നോ മറ്റു ജലസ്രോതസുകളിൽ നിന്നോ ഫയർ ഫോഴ്സിന് നേരിട്ട് വെള്ളമെടുക്കാനുള്ള സകര്യമാണ് ഫയർ ഹൈഡ്രന്റുകളിലുണ്ടാകുക. ഇതിനനുസരിച്ച ക്രമീകരണം വാട്ടർ അതോറിറ്റി പൈപ്പ് സംവിധാനത്തിൽ വരുത്തണം. ഹൈഡ്രന്റുകളിൽ നിന്ന് വേഗം ടാങ്കറിൽ വെള്ളം നിറയ്ക്കാം. നേരിട്ട് പമ്പ് ചെയ്യാനുമാകും. അഗ്നിശമന സേനയുടെ വാഹനങ്ങൾക്ക് വെള്ളം ശേഖരിക്കാൻ ഭൂമിക്ക് മുകളിൽ വാൽവുകളുണ്ടാകും.
ഹൈഡ്രന്റുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ
പാളയം, കെ.എസ്.ആർ.ടി.സി, മാവൂർ റോഡ് ജംഗ്ഷൻ, ചിന്താവളപ്പ്, ജയിൽ റോഡ്.
എന്ന് ശരിയാകും ബീച്ച് ഫയർ സ്റ്റേഷൻ?
കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷൻ നവീകരണത്തിന് 17 കോടിയുടെ നവീകരണത്തിന് എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും എട്ടു കൊല്ലമായിട്ടും ആഭ്യന്തര വകുപ്പിന്റെ അനുമതിയായില്ല. നിലവിലുള്ള കെട്ടിടം പൊളിച്ചതോടെ ഷീറ്റിട്ട മേൽക്കൂരയ്ക്ക് താഴെയാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. നഗരത്തിൽ തീപിടിത്തമുണ്ടായാൽ എളുപ്പം എത്താനാകുക ബീച്ചിൽ നിന്നാണാണെന്നിരിക്കെയാണ് ഇത്.
നഗരത്തെ തീയിൽ നിന്ന് രക്ഷിക്കണം. തുടർച്ചയായ തീപിടിത്തങ്ങൾ മൂലം വ്യാപാരികൾ കടക്കെണിയിലാണ്.
ബാപ്പുഹാജി ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസി.
തീപിടിത്തമുണ്ടാകാതിരിക്കാൻ അത്യാധുനിക സംവിധാനങ്ങൾ സജ്ജമാക്കണം. ആവശ്യത്തിന് ജലസംഭരണികൾ , ഫയർ കൺട്രോൾ റൂമുകൾ വേണം. എ.പി അബ്ദുള്ളക്കുട്ടി, കാലിക്കറ്റ് ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ്
തീപിടിത്തം കൂടുതൽ ബാധിക്കുന്നത് ഫർണിച്ചർ വ്യാപാരികളേയാണ്.
റാഫി പി ദേവസി, ഫർണിച്ചർ മാനുഫാക്ചറിംഗ് ആൻഡ് മർച്ചന്റ് വെൽഫയർ അസോ.
വേണം ഇവയെല്ലാം
1. നഗരത്തിൽ ആധുനിക അഗ്നി സുരക്ഷ നിലയം.
2.സമഗ്രമായ ഫയർ ആന്റ് സേഫ്റ്റി ഓഡിറ്റ്.
3. നഗര മദ്ധ്യത്തിൽ പ്രത്യേക ഫയർ ആന്റ് സേഫ്റ്റി കൺട്രോൾ യൂണിറ്റ് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |