കൊല്ലം: '' ഞങ്ങൾ വർഷങ്ങൾ കൊണ്ടു നെയ്തുകൂട്ടിയ സ്വപ്നങ്ങളാണ് സർക്കാർ ഡോക്ടർമാർ ദിവസങ്ങൾ കൊണ്ട് തകർത്തത്. ചികിത്സ നൽകാതെ വേണുവിന്റെ ജീവനെടുത്ത് എന്നെയും രണ്ട് പെൺമക്കളെയും അനാഥരാക്കി. കൊലക്കുറ്റം ചുമത്തേണ്ട ഡോക്ടർമാർക്കെതിരെ യാതൊരു നടപടിയുമില്ല. ഞങ്ങളുടെ ജീവിതം തകർത്തു. ഇപ്പോൾ നീതിയുമില്ല.'' തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും കൊല്ലം ജില്ലാ ആശുപത്രിയിലെയും ചികിത്സാവീഴ്ച കാരണം മരിച്ച ഹൃദ്രോഗിയായ വേണുവിന്റെ ഭാര്യ സിന്ധു വിതുമ്പുന്നു.
ചവറ പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞവർഷം നവംബർ1ന് ചവറ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി. അവിടെ നിന്നും വേണുവിനെ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തു. അവിടെ നടത്തിയ പരിശോധനയിൽ വേണുവിന് ഹൃദയസ്തംഭനം സ്ഥിരീകരിച്ചെങ്കിലും ചികിത്സ നൽകാതെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. രാത്രി ഏഴരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ വേണുവിന് അന്ന് കാര്യമായ ചികിത്സ നൽകിയില്ല. പിറ്റേന്ന് പരിശോധിച്ച കാർഡിയോളജിസ്റ്റ് രണ്ടു ദിവസത്തിന് ശേഷം ആൻജിയോഗ്രാം നിർദ്ദേശിച്ചെങ്കിലും നടത്തിയില്ല. ഗുരുതരാവസ്ഥയിൽ ആയിരുന്നിട്ടും സാധാരണ വാർഡിൽ അഡ്മിറ്റ് ചെയ്ത വേണുവിനെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ പിന്നീട് തിരിഞ്ഞുനോക്കിയതേയില്ല. അങ്ങനെ കൃത്യമായ ചികിത്സ ലഭിക്കാതെ അഞ്ചിന് രാത്രി 10.30 ഓടെ വേണു മരിച്ചു. അതിന് പിന്നാലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയെക്കുറിച്ച് വേണു സുഹൃത്തിന് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. അവിടത്തെ നഴ്സുമാരും അറ്റൻഡർമാരും സെക്യൂരിറ്റിക്കാരും മനുഷ്യത്വമില്ലാതെയാണ് തങ്ങളോട് പെരുമാറിയിരുന്നതെന്ന് സിന്ധു പറഞ്ഞു.
വേണുവിന്റെ മരണം വൻവിവാദമായതിന് പിന്നാലെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാർഡിയോളേജി വിഭാഗത്തിന്റെ ഗുരുതരമായ അനാസ്ഥയെക്കുറിച്ച് റിപ്പോർട്ടിൽ യാതൊരു പരാമർശവും ഇല്ലായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ വീഴ്ചയുണ്ടായതായി പേരിന് വേണ്ടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കുറ്റക്കാർ ആരെന്ന പരാമർശമോ നടപടി ശുപാർശയോ ഉണ്ടായിരുന്നില്ല.
സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ സിന്ധുവിന്റെ തുച്ഛമായ വരുമാനം കൊണ്ടാണ് മൂന്നംഗ കുടുംബം പുലരുന്നത്. മൂത്തമകൾ വിദ്യയുടെ ഐ.എ.എസ് സ്വപ്നവും ഇളയമകൾ വർഷയുടെ എം.ബി.ബി.എസ് സ്വപ്നവും തുലാസിലാണ്. ചോർന്നൊലിക്കുന്ന വീട്ടിലാണ് ശരമണമറ്റ ഈ കുടുംബം താമസിക്കുന്നത്. സർക്കാരിന്റെ ഭാഗത്ത് നിന്നും നയാപൈസയുടെ സഹായം ഇതുവരെ ഇവർക്ക് ലഭിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |