
തിരുവനന്തപുരം:കേരളം മുന്നോട്ട് വയ്ക്കുന്ന സുസ്ഥിര വികസന നേട്ടങ്ങൾ രാജ്യത്തിനാകെ മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പരിസ്ഥിതിയെ മുൻനിർത്തിയുള്ള വികസന പദ്ധതികൾക്കാണ് സംസ്ഥാനം എപ്പോഴും ശ്രദ്ധ നൽകുന്നത്.ഹരിത കേരളം ദേശീയ പരിസ്ഥിതി സമ്മേളനം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാലിന്യ സംസ്‌കരണ മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റമാണ് നടത്തിയത്.പരിസ്ഥിതി സംരക്ഷണത്തിനായി ഇനിയും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നെറ്റ് സീറോ പദവി നേടിയ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാര വിതരണം മുഖ്യമന്ത്രി നിർവഹിച്ചു.നാളത്തെ പരിസ്ഥിതിയും യുവാക്കളും" എന്ന വിഷയത്തിൽ സെക്ഷനിൽ പങ്കെടുക്കാൻ എത്തിയ ലിസിപ്രിയ കാങ്ങുജം,രിധിമ പാണ്ഡേ,പ്രസിദ്ധി സിംഗ് എന്നിവർക്ക് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു.
ഹരിത കേരള മിഷൻ പ്രസിദ്ധീകരിച്ച 'പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ കേരള മാതൃക' എന്ന പുസ്തകം മുഖ്യമന്ത്രി സംസ്ഥാന പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് സെക്രട്ടറി ഡോ.വീണ.എൻ.മാധവന് നൽകി പ്രകാശനം ചെയ്തു.എ.എ. റഹീം എംപി അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര പരിസ്ഥിതി,വനം,കാലാവസ്ഥാ വ്യതിയാന വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി രുചിക ദ്രാൽ,കില ഡയറക്ടർ ജനറൽ എ.നിസാമുദ്ദീൻ,പദ്ധതി നിർവഹണ വിലയിരുത്തൽ നിരീക്ഷണ വകുപ്പ് ഡയറക്ടർ മുഹമ്മദ് ഷഫീഖ്,ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ടി.എൻ.സീമ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |