
കാസർകോട്: വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദ്രമായി സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ ഭവനത്തിലൊരുക്കിയ കാർഷികോദ്യാനം. പിലിക്കോട് ഉത്തരകേരള കാർഷിക ഗവേഷണ കേന്ദ്രത്തിനോട് അനുബന്ധിച്ചാണ് തിരുമുമ്പിന്റെ പേരിൽ പൈതൃക കാർഷിക വിനോദ സഞ്ചാര പഠന കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. രണ്ട് കോടിയിലേറെ രൂപ ചെലവഴിച്ചാണിത്.
പൈതൃക താമസ സൗകര്യം,ബയോ പാർക്കുകൾ,ഹരിത വനം,സംയോജിത കൃഷി പാഠശാല,ഏറുമാടം,സംസ്‌കൃതി പാർക്ക്,ദർപ്പണം എക്സിബിഷൻ ഹാൾ,കലവറ,നിറപറ,ചമയം ഓഡിറ്റോറിയം,പൈതൃക ശില്പങ്ങൾ,ഹോർട്ടി കൾച്ചർ തെറാപ്പി യൂണിറ്റ് തുടങ്ങിയവ കാർഷികോദ്യാനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുമുമ്പ് കാർഷിക സംസ്‌കൃതി പഠനകേന്ദ്രം സമുച്ചയം നാടിന് സമർപ്പിച്ചത്.
പഠനത്തിനും
വിനോദത്തിനും
കുട്ടികൾക്കും മുതിർന്നവർക്കും പഠനത്തിനും വിനോദത്തിനും ഉപകരിക്കും വിധമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിൽ ചാണകം മെഴുകിയ ധ്യാനകേന്ദ്രം,ബാംബൂ പാർക്ക്,ഫ്രഷ് ഫ്രം ഫാം വിപണന കേന്ദ്രം എന്നിവയും പ്രധാന ആകർഷങ്ങളാണ്. 2010ൽ പ്രഭാകരൻ കമ്മിഷൻ റിപ്പോർട്ടിലാണ് രണ്ടു കോടിയുടെ ഈ പദ്ധതി വന്നത്. 2018ൽ ഡോ. ടി വനജ 201.87 ലക്ഷം രൂപയുടെ ഡി.പി.ആർ സമർപ്പിച്ചതോടെ പഠന കേന്ദ്രത്തിന് അംഗീകാരമായി. 150 ഏക്കർ ഭൂമിയും 110 വർഷം പഴക്കവുമുള്ളതാണ് പിലിക്കോട് ഗവേഷണ കേന്ദ്രം.
പാടുന്ന പടവാൾ
പാടുന്ന പടവാൾ എന്ന് ഇ.എം.എസ് വിശേഷിപ്പിച്ച ടി.എസ് തിരുമുമ്പിന്റെ 'തലനരയ്‌ക്കുവതല്ലെന്റെ വൃദ്ധത്വം തല നരയ്ക്കാത്തതല്ലെന്റെ യുവത്വവും' എന്ന കവിത കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വേദികളിൽ നിറഞ്ഞിരുന്നു. മലബാർ മേഖലയിൽ ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനവും കെട്ടിപ്പടുത്ത വിപ്ലവകാരിയാണ് തിരുമുമ്പ്. സമൂഹത്തിലെ അനീതികൾക്കും അനാചാരങ്ങൾക്കുമെതിരെ തൂലിക ചലിപ്പിച്ചിരുന്നു. പിന്നീട് ഭക്തകവി എന്നറിയപ്പെട്ട തിരുമുമ്പിന്റെ ദേവീഭാഗവതം,വിഷഭാഗവതം,സൗന്ദര്യ ലഹരി സ്ത്രോത്രം എന്നീ കൃതികളും പ്രസിദ്ധമാണ്.
ബൈറ്റ് കൃഷിയും സംസ്കൃതിയും പഠിപ്പിക്കുന്നതിന് ഒപ്പം പഴമയുടെ പ്രത്യേകതകൾ അനുഭവിച്ചറിയാനാണ് നൂതന കാർഷിക സംരംഭം ഒരുക്കിയത്.
-ഡോ. ടി. വനജ
അസോസിയേറ്റ് ഡയറക്ടർ ഒഫ് റിസർച്ച്, പദ്ധതി പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, പിലിക്കോട് കേന്ദ്രം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |