
കൊച്ചി: ദേശീയപാതകളിൽ അമിതഭാരം കയറ്റിയുള്ള ചരക്കുവാഹനങ്ങളെ നിയന്ത്രിക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം സർക്കാർ പൊതുനടപടിക്രമം (എസ്.ഒ.പി) തയ്യാറാക്കി സമർപ്പിച്ചു. ടോൾ പ്ലാസകൾക്ക് സമീപം വാഹനങ്ങളുടെ ഭാരം ഓട്ടോമാറ്റിക്കായി പരിശോധിക്കും. സംശയമുള്ള വാഹനങ്ങളെ പൊലീസ് വേ ബ്രിഡ്ജിൽ കയറ്റി കൃത്യമായ ഭാരം ഉറപ്പുവരുത്തും. അമിതഭാരം കണ്ടെത്തിയാൽ 20,000 രൂപയും അധികമുള്ള ഓരോ ടണ്ണിനും 2,000 രൂപ വീതവും പിഴ ഈടാക്കും.
വാഹന ഉടമയ്‌ക്കും ഡ്രൈവർക്കും പിഴ ബാധകമാണ്. നിയമലംഘനം ആവർത്തിക്കുന്ന ഡ്രൈവർമാരുടെ ലൈസൻസ് മൂന്നുമുതൽ ആറുമാസം വരെ സസ്പെൻഡ് ചെയ്യും. 24 മാസത്തിനിടെ മൂന്നിലധികം തവണ കുറ്റം ചെയ്താൽ ലൈസൻസ് സ്ഥിരമായി റദ്ദാക്കും. 25 ശതമാനത്തിലധികം അധികഭാരം കയറ്റുന്നത് അപകടകരമായ ഡ്രൈവിംഗായി കണക്കാക്കി അപ്പോൾതന്നെ ലൈസൻസ് സസ്പെൻഡ് ചെയ്യും.
അധികമുള്ള ചരക്ക് 24 മണിക്കൂറിനുള്ളിൽ മറ്റൊരു വാഹനത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തിയ ശേഷമേ വാഹനം വിട്ടുനൽകൂ. ചരക്കു മാറ്റിക്കയറ്റാൻ പ്രത്യേക സ്ഥലങ്ങൾ നിശ്ചയിക്കും. മോട്ടോർവാഹന വകുപ്പ്, പൊലീസ്, ദേശീയപാത അതോറിറ്റി, ഖനന-ഭൂഗർഭ വകുപ്പ്, വനംവകുപ്പ്, പോർട്ട് അതോറിറ്റി എന്നിവ സംയുക്തമായാണ് ഇതിനായി പ്രവർത്തിക്കുക. ക്വാറികളിലും തുറമുഖങ്ങളിലും കൃത്യമായ ഭാരപരിശോധന ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മാർഗരേഖയിൽ പറയുന്നു.
ഒരു മാസത്തിനകം
റിപ്പോർട്ട് നൽകണം
തീരുമാനങ്ങൾക്ക് വ്യാപക പ്രചാരണം നൽകണമെന്നും നിർദ്ദേശങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. ചരക്കു വാഹനങ്ങൾ അമിതഭാരം കയറ്റുന്നത് കാരണമുള്ള അപകടാവസ്ഥ ചൂണ്ടിക്കാട്ടി നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി.സതീഷ് നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |