
കൊക്കയാർ : കൊക്കയാർ പഞ്ചായത്ത് ഓഫീസിന് സമീപം പുലി സാന്നിദ്ധ്യം തിരിച്ചറിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിൽ. മറ്റത്തിൽ സുരേഷിന്റെ വീടിന്റെ പിൻവശത്താണ് പുലികളെ കണ്ടതായി പറയുന്നത്. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. വീടിനോട് ചേർന്ന കൂട്ടിൽ കെട്ടിയിരുന്ന ആടുകളുടെ തുടർച്ചയായുള്ള നിലവിളികേട്ടാണ് സുരേഷും, ഭാര്യയും എഴുന്നേറ്റത്. വൈദ്യുതി തെളിച്ച് ജനലിലൂടെ നോക്കുമ്പോൾ കൂടിന് സമീപം ഒരു പുലിയെ കണ്ടു. മറ്റൊരു പുലി തൊട്ടടുത്ത തോട്ടിൽ പാറപ്പുറത്തും നിൽക്കുന്നതും കണ്ടതായി പറയുന്നു. ഇവർ ബഹളം വച്ചതോടെ ആട്ടിൻ കൂടിന് സമീപം നിന്ന പുലി ആറ്റിലക്ക് ചാടി. പിന്നീട് രണ്ടു പുലിയും നടന്നു നീങ്ങി. പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ ഇവിടെയുണ്ട്.
മൂന്നാഴ്ച മുൻപും, ക്യാമറ സ്ഥാപിക്കും
മൂന്നാഴ്ച മുൻപ് ഇതിന് സമീപം പുളിക്കത്തടത്ത് പുലിയെ കണ്ടിരുന്നു. അന്ന് നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി ക്യാമറ സ്ഥാപിക്കുമെന്ന് അറിയിച്ചു.
വന്യമൃഗശല്യം തുടർച്ചയായതോടെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഴുത ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് വെംബ്ലി ആവശ്യപ്പെട്ടു. വനംവകുപ്പു മന്ത്രിയ്ക്ക് നിവേദനവും നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |