കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതുമുന്നണിയും പുതുമുഖങ്ങൾക്ക് അവസരം നൽകും. കോട്ടയത്ത് അഡ്വ.കെ.അനിൽകുമാർ ഉറപ്പിച്ചതോടെ പുതുപ്പള്ളിയിൽ കന്നിക്കാരെ പരിഗണിക്കും. കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന കടുത്തുരുത്തിയിലും പുതുമുഖമിറങ്ങും. സി.കെ.ആശ വൈക്കത്ത് മത്സരിച്ചില്ലെങ്കിൽ സി.പി.ഐയിലും പുതുമുഖം വരും. ഏറ്റുമാനൂരിൽ മന്ത്രി വി.എൻ.വാസവൻ തന്നെ ഇത്തവണയും ഇറങ്ങും. പുതുപ്പള്ളിയിൽ പൊതുസ്വതന്ത്രനാണ് സാദ്ധ്യത. എന്നാൽ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.എൻ. വാസവനും, പി.കെ. ബിജുവും പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ റെജി സഖറിയ, കെ.എം.രാധാകൃഷ്ണൻ എന്നിവരുടെ പേരുകളായിരുന്നു ആദ്യ പരിഗണനയിൽ. റെജി സഖറിയ വിസമ്മതം പറഞ്ഞതോടെ ഏരിയാ സെക്രട്ടറി സുഭാഷ് പി. വർഗീസിന്റെ പേരും ഉൾപ്പെടുത്തി. കെ.എം.രാധാകൃഷ്ണനും, സുഭാഷ് വർഗീസും നിയമസഭ തിരഞ്ഞെടുപ്പിൽ കന്നിക്കാരാണ്.
കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളിൽ മാറ്റമില്ല. പാലായിൽ ജോസ് കെ.മാണി ഉറപ്പിച്ചു. കടുത്തുരുത്തിയിൽ മുൻ ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യുവിന് നറുക്കു വീഴാനാണ് സാദ്ധ്യത. മണ്ഡലത്തിൽ പാർട്ടി നടത്തിയ രഹസ്യ പഠനത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മണ്ഡലത്തിലെ വികസന സന്ദേശ യാത്ര നയിക്കുന്നതും മാത്യുവാണ്. സിറിയക് ചാഴികാടൻ, ബ്രൈറ്റ് വട്ടനിരപ്പേൽ, സഖറിയാസ് കുതിരവേലി, ജോസ് പുത്തൻകാല തുടങ്ങിയവരുടെ പേരുകൾ നേരത്തെ ചർച്ചകളിൽ ഉണ്ടായിരുന്നു. വൈക്കത്ത് സി.കെ.ആശയ്ക്ക് മൂന്നാമതും അവസരം കൊടുക്കണമെന്ന അഭിപ്രായമുണ്ട്. ടേം നിബന്ധന കർശനമാക്കിയാൽ പി.പ്രദീപിനാണ് സാദ്ധ്യത. ജില്ലാ ഘടകം സംസ്ഥാന നേതൃത്വത്തിന് നൽകിയ പട്ടികയിൽ പ്രദീപിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. അന്തിമ തീരുമാനം സംസ്ഥാന കൗൺസിലിന്റേതാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |