
ടെൽ അവീവ്: ഇറാനെതിരെ അമേരിക്കൻ വ്യോമാക്രമണം ഏതുനിമിഷവും ഉണ്ടാകാമെന്ന ആശങ്ക ശക്തമായിരിക്കെ, ഇസ്രയേലിലുള്ള പൗരൻമാർ ലഭ്യമായ വിമാനങ്ങളിൽ രാജ്യം വിടുന്നത് പരിഗണിക്കണമെന്ന് യു.എസ്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ പരിഗണിച്ചാണ് മുന്നറിയിപ്പ്. ജെറുസലേമിലെ യു.എസ് എംബസിയിലുള്ള അവശ്യ സേവന വിഭാഗത്തിൽ പെടാത്ത ജീവനക്കാരോടും കുടുംബത്തോടൊപ്പം ഇസ്രയേൽ വിടാൻ യു.എസ് നിർദ്ദേശിച്ചു. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലുള്ള യു.കെ എംബസിയിലെ ജീവനക്കാരെ താത്കാലികമായി പിൻവലിച്ചെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ജൂണിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേലുമായി ചേർന്ന് നടത്തിയതിന് സമാനമായ സൈനിക ഓപ്പറേഷൻ യു.എസ് ആവർത്തിക്കുമോ എന്നാണ് ആശങ്ക.
ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ യു.എസിന്റെ " യു.എസ്.എസ് ജെറാൾഡ് ആർ. ഫോർഡ് " ഇസ്രയേലിലെ ഹൈഫാ തീരത്ത് എത്തിയിട്ടുണ്ട്. 14നാണ് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ ജെറാൾഡ് ആർ. ഫോർഡ് വെനസ്വേല തീരത്ത് നിന്ന് മിഡിൽ ഈസ്റ്റ് ലക്ഷ്യമാക്കി പുറപ്പെട്ടത്. 75 ലേറെ യുദ്ധവിമാനങ്ങൾ ജെറാൾഡ് ആർ. ഫോർഡിലുണ്ട്. നിലവിൽ യു.എസ്.എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിയുടെ നേതൃത്വത്തിലെ യു.എസ് നാവിക വ്യൂഹം അറബിക്കടലിൽ തുടരുകയാണ്.
# ഫോർഡോയും നതാൻസും
ഇല്ലാതാക്കണമെന്ന് യു.എസ്
വ്യാഴാഴ്ച ജനീവയിൽ ഇറാനുമായി നടന്ന പരോക്ഷ ആണവ ചർച്ച, കരാറിന് ധാരണയാകാതെ പിരിഞ്ഞ പിന്നാലെയാണ് യു.എസിന്റെ നീക്കങ്ങൾ ശക്തമാക്കിയത്. ചർച്ചയിൽ പുരോഗതിയുണ്ടെങ്കിലും ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ പോലുള്ള തങ്ങളുടെ തന്ത്രപ്രധാന ആണവ കേന്ദ്രങ്ങളെ ഇല്ലാതാക്കണമെന്ന യു.എസിന്റെ ആവശ്യം ഇറാൻ തള്ളുകയായിരുന്നു. ആണവ പദ്ധതി നിശ്ചിത കാലത്തേക്ക് പരിമിതിപ്പെടുത്താമെന്ന് ഇറാൻ അറിയിച്ചിരുന്നു.
മാർച്ച് 2ന് വിയന്നയിൽ സാങ്കേതിക ചർച്ച ചേരാൻ ഇരുകൂട്ടരും സമ്മതിച്ചിട്ടുണ്ട്. മാർച്ച് ആദ്യവാരത്തിനകം കരാറിലെത്തിയില്ലെങ്കിൽ സൈനിക നീക്കവുമായി മുന്നോട്ടുപോകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |