
കോഴിക്കോട്: സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനുള്ള ഓപ്പറേഷൻ ഫോസ്‌കോസ് ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിട്ടത് 10 സ്ഥാപനങ്ങൾ. ഭക്ഷ്യസുരക്ഷ അസി.കമ്മിഷണറുടെ നേതൃത്വത്തിൽ 10 സ്ക്വാഡുകളായി തിരിഞ്ഞ് ജില്ലയിലുടനീളം രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് നടപടി. 497 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. തെരുവുകച്ചവടം, ബേക്കറികൾ, പച്ചക്കറിക്കടകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ. ഭക്ഷ്യോത്പാദകർ, വിതരണക്കാർ, സംരംഭകർ ഹോൾസെയിൽ,മത്സ്യ കച്ചവടം, കാന്റീൻ, ഹോസ്റ്റൽ, ഓഡിറ്റോറിയം തുടങ്ങിയ ഇടങ്ങളിലായിരുന്നു പരിശോധന. 15 സ്ഥാപനങ്ങൾക്ക് പിഴയടക്കാനുള്ള നോട്ടീസ് നൽകി. പേരാമ്പ്ര, കോഴിക്കോട് സൗത്ത്, കുന്ദമംഗലം, കുറ്റ്യാടി, കോഴിക്കോട് നോർത്ത് എന്നിവിടങ്ങളിലെല്ലാം പരിശോധന നടന്നു. മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ഓപ്പറേഷൻ ഫോസ്‌കോസിന്റെ ലക്ഷ്യം. ഭക്ഷ്യസുരക്ഷാ ഗുണനില വാരനിയമം 2006 പ്രകാരം എഫ്.എസ്.എസ്.ഐ ലൈസൻസ് അഥവാ രജിസ്ട്രേഷൻ എടുക്കേണ്ടതും സ്ഥാപനത്തിൽ പ്രദർശിപ്പിക്കേണ്ടതും നിർബന്ധമാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ലൈസൻസും എഫ്.എസ്.എസ്.ഐ ലൈസൻസും വ്യത്യസ്തമാണ്. ഫുഡ് സേഫ്റ്റി ലൈസൻസിനായി വെബ് സൈറ്റ് വഴി ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അപേക്ഷിക്കാം. പ്രതിദിനം 3000 രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനങ്ങൾ ഫുഡ് സേഫ്റ്റി ലൈസൻസിനാണ് അപേക്ഷിക്കേണ്ടത്. 3000 രൂപയ്ക്ക് താഴെ വിറ്റുവരവുള്ള കച്ചവടക്കാർ ഫുഡ് സേഫ്റ്റി രജിസ്ട്രേഷനാണ് എടുക്കേണ്ടത്. ഭക്ഷ്യസുരക്ഷാ ലൈസൻസ് എടുക്കാതെ കച്ചവടം ചെയ്യുന്നത് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |