
ലോകം നിശ്ചലമാകാൻ ഹോർമുസ് അടച്ചാൽ മതി. സംഘർഷ സാഹചര്യത്തിൽ ഹോർമുസിലൂടെ ഒരു കപ്പൽ പോലും കടന്നുപോകില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോകത്തിന്റെ ഊർജ്ജസിരയായ ഹോർമുസ് കടലിടുക്ക് അടച്ചാലുണ്ടാകുന്ന പ്രഹരം മാരകമാണ്. എന്താണ് ആഗോള സമ്പദ് വ്യവസ്ഥയെ പിടിച്ചുകുലുക്കാൻ മാത്രം പ്രഹര ശക്തിയുള്ള ഇറാന്റെ ആ വജ്രായുധം? എങ്ങനെയാണ് ഹോർമുസ് ലോകക്രമത്തെ ബാധിക്കുന്നത്.
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിലൊന്നാണിത്. വടക്ക് ഇറാനും തെക്ക് ഒമാനും യു.എ.ഇയുമായുള്ള ഈ സമുദ്ര ഇടനാഴിക്ക് 167 കി. മീറ്റർ നീളമുണ്ട്. ഹോർമുസിന്റെ എൻട്രൻസ്,എക്സിറ്റ് ഭാഗങ്ങൾക്ക് 50 കി. മീറ്ററോളം വീതി വരും. ഏറ്റവും ഇടുങ്ങിയ ഭാഗത്തെ വീതിയാകട്ടെ 33 കിലോമീറ്ററും. പേർഷ്യൻ ഗൾഫിനും ഗൾഫ് ഒഫ് ഒമാനും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. യു.എസ് എനർജി ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച് ഓരോ ദിവസവും ഏകദേശം 20-21 ദശലക്ഷം ബാരൽ ഈ കടലിടുക്കിലൂടെ കടന്നുപോകുന്നു (ലോകത്തിലെ പ്രതിദിന ഉപഭോഗത്തിന്റെ ഏകദേശം അഞ്ചിലൊന്നാണിത്). സൗദി അറേബ്യ,ഇറാഖ്,കുവൈറ്റ്,ഇറാൻ,യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെല്ലാം അവരുടെ അസംസ്‌കൃത എണ്ണ ആഗോള വിപണിയിലെത്തിക്കാൻ ആശ്രയിക്കുന്നത് ഈ ഭാഗത്തെയാണ്.
ആഗോള എണ്ണ കയറ്റുമതിയുടെ 20 ശതമാനവും ഈ കടലിടുക്കിലൂടെയാണ്. ഇവിടം അടയ്ക്കുന്നതോടെ ഊർജ്ജമേഖലയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകും. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ പ്രധാന പാത കൂടിയാണിത്. പേർഷ്യൻ ഗൾഫിൽ നിന്ന് അറബിക്കടലിലേക്ക് കടക്കാനുള്ള ഏക കടൽപ്പാത. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ ടാങ്കറുകൾക്ക് കടന്നുപോകത്തക്കവണ്ണം ആഴം ഇവിടെയുണ്ട്. മിഡിൽ ഈസ്റ്റിലെ പ്രധാന എണ്ണ,ഗ്യാസ് ഉത്പാദകരും അവരുടെ ഉപഭോക്താക്കളും ഉപയോഗിക്കുന്നു. ഖത്തറിന്റെ എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) കയറ്റുമതിയുടെ 80 ശതമാനവും ഹോർമുസിലൂടെയാണ്.
ചരിത്രത്തിൽ പല പ്രതിസന്ധി കാലത്തും ഹോർമുസ് അടയ്ക്കുമെന്നുള്ള ഭീഷണി ഇറാൻ മുഴക്കിയിട്ടുണ്ട്. എന്നാൽ രാജ്യങ്ങളുടെ സമ്മർദ്ദം കാരണം അത് സാധിച്ചിട്ടില്ല. 1980കളിൽ ഇറാൻ-ഇറാഖ് യുദ്ധകാലത്ത് ഇരു രാജ്യങ്ങളും പരസ്പരം എണ്ണ ടാങ്കറുകളെ ലക്ഷ്യമിട്ട് ആക്രമണം നടത്തുമ്പോഴും ഹോർമുസ് അടച്ചില്ല. എന്നാൽ ഇന്ന് അതല്ല സ്ഥിതി. ഹോർമുസ് ആയുധമാക്കുകയാണ് ഇറാൻ.
മഹാറാണിയുടെ
പേരിൽ നിന്ന്!
എ.ഡി 309-എ.ഡി 379 കാലത്ത് പേർഷ്യൻ രാജാവായിരുന്ന ഷാപൂർ രണ്ടാമന്റെ മാതാവ് ഇഫ്ര ഹോർമിസ്, ഹോർമുസ് കടലിടുക്കിന്റെ പേരിന് പ്രചോദനമായെന്ന വാദമുണ്ട്. ഒന്നാം നൂറ്റാണ്ടിലെ ചില കൃതികളിൽ ഹോർമുസിനെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എ.ഡി 10 - എ.ഡി 17 നൂറ്റാണ്ടുകളിൽ നിലനിന്നിരുന്ന ഓർമുസ് സാമ്രാജ്യമാണ് പേര് നൽകിയതെന്നും കരുതുന്നു.
ഇന്ത്യയെ ബാധിക്കും
ഇറാഖ്,സൗദി അറേബ്യ,യു.എ.ഇ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാർ. ഹോർമുസ് വഴി പ്രതിദിനം ഒരു ദശലക്ഷത്തിലധികം ബാരൽ ക്രൂഡ് ഓയിൽ ഇന്ത്യയിലെത്തുന്നു.
കപ്പലുകൾ ആക്രമിച്ചു
ടെഹ്റാൻ: ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇതുവഴിയുള്ള ഇന്ധന നീക്കവും സ്തംഭിച്ചു. ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം 'സ്കൈലൈറ്റ് " എന്ന എണ്ണക്കപ്പൽ ആക്രമിക്കപ്പെട്ടു. 15 ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ 20 ജീവനക്കാരെയും ഒമാൻ ഒഴിപ്പിച്ചു. നാല് ജീവനക്കാർക്ക് പരിക്കേറ്റു. പിന്നാലെ, മസ്ക്കറ്റിന് വടക്ക് 50 നോട്ടിക്കൽ മൈൽ അകലെ മാർഷൽ ഐലൻഡ്സ് പതാക വഹിക്കുന്ന 'എം.കെ.ഡി വ്യോം" എന്ന എണ്ണക്കപ്പലും ആക്രമിക്കപ്പെട്ടു. ഒരു ജീവനക്കാരൻ കൊല്ലപ്പെട്ടു. ഒമാന് സമീപമുള്ള യു.എസിന്റെ വിമാനവാഹിനി കപ്പലായ യു.എസ്.എസ് എബ്രഹാം ലിങ്കണിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടെങ്കിലും യു.എസ് നിഷേധിച്ചു. 150 എൽ.എൻ.ജി, ക്രൂഡ് ടാങ്കറുകൾ ഹോർമുസിന് സമീപം കുടുങ്ങി. ലോകത്തെ എണ്ണ കയറ്റുമതിയുടെ 20 ശതമാനം കടന്നുപോകുന്ന ഹോർമുസ് അടച്ചത് എണ്ണവില കുതിച്ചുയരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |