
കോലഞ്ചേരി: ചാർജില്ലാതെ ചാർജിംഗ് സ്റ്റേഷൻ. കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ മാമലയിൽ കെല്ലിനോട് ചേർന്ന് സ്ഥാപിച്ച ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനാണ് അനാസ്ഥയുടെ നേർക്കാഴ്ചയായി അനാഥമായത്. ലോ റേഞ്ചിൽ നിന്നും ഹൈറേഞ്ച് വഴി പോകുന്ന യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നായിരുന്നു ഈ സ്റ്റേഷൻ. കെൽ കമ്പനിയുടെ മുന്നിൽ ദേശീയപാതയോരത്താണ് സ്റ്റേഷൻ സ്ഥാപിച്ചത്. ഇലക്ട്രിക് വാഹനങ്ങൾ നിരത്ത് കീഴടക്കുന്ന കാലത്ത്, ഏറെ ഉപകാരപ്പെടേണ്ട ചാർജിംഗ് സ്റ്റേഷൻ പ്രവർത്തനം അവസാനിപ്പിച്ചത് ഏറെ വിമർശനങ്ങൾക്ക് വഴിവച്ചിട്ടുണ്ട്.
2021ൽ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന എം.എം.മണിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ച് വൈകാതെ തന്നെ ചാർജിംഗ് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു.
സ്വകാര്യ വ്യക്തിക്ക് കരാർ അടിസ്ഥാനത്തിൽ നടത്തിപ്പ് ചുമതല നൽകിയിരുന്നു. എന്നാൽ കരാറുകാരൻ ഉപേക്ഷിച്ചതോടെ പ്രവർത്തനം നിലച്ചു
ഇപ്പോൾ വാഹന പാർക്കിംഗ് ഏരിയ
ട്രാൻസ്ഫോർമർ അടക്കം ആധുനിക സംവിധാനങ്ങൾ തയ്യാറാക്കിയാണ് സ്റ്റേഷൻ പ്രവർത്തനത്തിന് സജ്ജമാക്കിയത്. കമ്പനിയുടെ പ്രധാന ഭാഗത്തുള്ള 25 സെന്റ് സ്ഥലമാണ് സ്റ്റേഷനായി മാറ്റിവച്ചത്. നിലവിൽ കെൽ കമ്പനിയിലേക്ക് വരുന്നവരുടെ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഇടമായി ഇത് മാറിക്കഴിഞ്ഞു.
നിരത്തിലെ മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഇ.വി വാഹനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള കാലമാണിത്. കെ.എസ്.ഇ.ബി അടക്കം പൊതുനിരത്തുകളിൽ ചാർജിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നുണ്ട്. അതിനിടയിൽ കെൽ പോലുള്ള പൊതുമേഖലാ സ്ഥാപനം കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ നടപടി വേണം.
എം.എം.പൗലോസ്,
പൊതുപ്രവർത്തകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |