
തുറവൂർ : തുറവൂർ ഗവ.താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിട സമുച്ചയത്തിന്റെയും ട്രോമാ കെയർ യൂണിറ്റിന്റെയും ഉദ്ഘാടനച്ചടങ്ങിനിടെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ്, സി.പി.എം., ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റു.
പരിക്കേറ്റവരിൽ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രാജേന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. ഗൗരീശൻ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എൻ. സിമിൽ, കോൺഗ്രസ് എഴുപുന്ന മണ്ഡലം പ്രസിഡന്റ് കെ.എക്സ്. തങ്കച്ചൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.ഐ. നേതാവുമായ അനന്തു രമേശൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് പ്രീതി ഷാജി, ജില്ലാ വൈസ് പ്രസിഡന്റ് ജയ ഷിബു, പാണാവള്ളി മണ്ഡലം പ്രസിഡന്റ് ജിഷ വിജയകുമാർ, ബി.ജെ.പി. അരൂർ മണ്ഡലം സെക്രട്ടറി ബീനാ പ്രശാന്ത് എന്നിവർ ഉൾപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ ഗൗരീശൻ, സിമിൽ, തങ്കച്ചൻ എന്നിവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ സൂരജ്, അഭിജിത്, അനന്തു രമേശൻ എന്നിവർക്കെതിരെ കേസെടുത്തു.
കെട്ടിടം ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മന്ത്രി ഓൺലൈനായാണ് ഉദ്ഘാടനം നടത്തിയത്. യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെ വേദിയിലും സദസിലും വാക്കുതർക്കവും കൈയാങ്കളിയുമാ്യി. ബി.ജെ.പിയുടെ നേതൃത്വത്തിൽ ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |