
ആലപ്പുഴ: കടുത്ത അവഗണനയിലും അവഹേളനത്തിലും മനംനൊന്ത് സി.പി.എം അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ച മുൻമന്ത്രി ജി.സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി ജനവിധി തേടിയേക്കും.
യു.ഡി.എഫിന്റെയോ ബി.ജെ.പിയുടെയോ പിന്തുണയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വ്യക്തിയെന്ന നിലയിൽ മത്സരിക്കും. ആർക്കുവേണമെങ്കിലും പിന്തുണയ്ക്കാം. പാർട്ടി വിരുദ്ധനാവില്ല എന്നതാണ് നിലപാട്.
അതേസമയം, ഇടഞ്ഞ സുധാകരനെ അനുനയിപ്പിക്കാനുള്ള സി.പി.എം ശ്രമവും സജീവം. ജില്ലയിൽ വളരെയേറെ ജനപിന്തുണയുള്ള മുതിർന്ന നേതാവ് പാർട്ടി സ്ഥാനാർത്ഥിക്കെതിരെ നിന്നാലുള്ള ഭവിഷ്യത്ത് മുന്നിൽക്കണ്ടാണിത്. അമ്പലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥിയാകാനുള്ള ആഗ്രഹം സുധാകരൻ നേരത്തേ പ്രകടിപ്പിച്ചതാണ്.
ശനിയാഴ്ച വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെത്തുന്നുണ്ട്. ജി.സുധാകരനെ അദ്ദേഹം നേരിൽക്കാണുമോ എന്നതിൽ ആകാംക്ഷ തുടരുകയാണ്. തന്റെ തീരുമാനം സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചാ വിഷയമാകുമ്പോഴും തത്കാലം പരസ്യപ്രതികരണം വേണ്ടെന്നാണ് സുധാകരന്റെ തീരുമാനം. 'സൈലൻസ് ഈസ് സ്ട്രെംഗ്ത്' (മൗനം ശക്തമാണ്) എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ജി.സുധാകരന്റെ വിമർശനക്കുറിപ്പ് ഫേസ്ബുക്കിൽ വന്നതിനു പിന്നാലെ, ബുധനാഴ്ച രാത്രി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സുധാകരനെ ഫോണിൽ ബന്ധപ്പെട്ട് തന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചു. വാർത്താസമ്മേളനത്തിനിടെ ചിരിച്ചത് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും ഗോവിന്ദൻ വിശദീകരിച്ചു. സുധാകരൻ എല്ലാം മൂളി കേട്ടതല്ലാതെ മറുപടി പറഞ്ഞില്ല. സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിയും വിളിച്ചെങ്കിലും അനുകൂല മറുപടി നൽകിയില്ല.
സുധാകരൻ ഫാക്ടർ
ബാധിക്കും
ജി.സുധാകരൻ ഫാക്ടർ ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇടതുമുന്നണിയെ ബാധിക്കും. ഇതറിയാവുന്ന യു.ഡി.എഫും ശ്രദ്ധയോടെ കരുനീക്കുകയാണ്. അമ്പലപ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് പട്ടികയിൽ പരിഗണനയിലുണ്ടായിരുന്നവർക്ക് മറ്റൊരു മണ്ഡലം പകരം ഓപ്ഷനായി നൽകണമെന്ന നിർദ്ദേശം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നൽകിയെന്നറിയുന്നു. സ്ഥാനാർത്ഥി പട്ടികയിൽ അമ്പലപ്പുഴ മണ്ഡലം യു.ഡി.എഫ് ഒഴിച്ചിട്ടാൽ ചിത്രം വ്യക്തമാകും.
ജി.സുധാകരനെ ഞാൻ പരിഹസിച്ചിട്ടില്ല. ഫോണിൽ അദ്ദേഹത്തെ വിളിച്ചിരുന്നു. പത്രസമ്മേളനത്തിനിടെ ഞാൻ ചിരിച്ചതിന്റെ കാരണം വിശദീകരിച്ച് തെറ്റിദ്ധാരണ മാറ്റണമെന്നു പറഞ്ഞു. അംഗത്വം പുതുക്കണന്നും ആവശ്യപ്പെട്ടു.
എം.വി.ഗോവിന്ദൻ,
സി.പി.എം സംസ്ഥാനസെക്രട്ടറി
ജി.സുധാകരൻ വെളിപ്പെടുത്തിയത് സ്വന്തം അനുഭവങ്ങളാണ്. എന്തു തീരുമാനം എങ്ങനെയെടുക്കണമെന്ന് അദ്ദേഹത്തിനെ ആരും പഠിപ്പിക്കേണ്ടതില്ല.
കെ.സി.വേണുഗോപാൽ,
എ.ഐ.സി.സി ജനറൽ സെക്രട്ടറി
പി.കെ.ശശിയെ സി.പി.എം
പുറത്താക്കി
പാലക്കാട്: മുൻ എം.എൽ.എയും കെ.ടി.ഡി.സി ചെയർമാനുമായിരുന്ന പി.കെ.ശശിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. പാർട്ടി പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവർ രൂപീകരിച്ച മാർക്സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് നടപടി. പാർട്ടിയുടെ എല്ലാ സ്ഥാനത്തു നിന്നും നീക്കിയതായി ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു മാദ്ധ്യമങ്ങളോട് പറഞ്ഞു.
തൊട്ടുപിന്നാലെ പാർട്ടി നടപടിയോട് പ്രതികരിച്ച് പി.കെ.ശശി രംഗത്തെത്തി. ദീർഘകാലത്തെ സി.പി.എം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടുമെന്നും പറഞ്ഞു. വിമത കൺവെഷനിൽ പാർട്ടി ജില്ലാ സെക്രട്ടറിയെ സ്പിരിറ്റ് കച്ചവടക്കാരനും അഴിമതിക്കാരനുമെന്ന് ശശി വിമർശിച്ചു.
പാർട്ടിയുമായി കുറച്ചുകാലമായി ഇടഞ്ഞുനിൽക്കുന്ന ശശി കെ.ടി.ഡി.സി ചെയർമാൻസ്ഥാനം അടുത്തിടെയാണ് രാജിവച്ചത്. ശശി ഒറ്റപ്പാലത്ത് വിമതനായി മത്സരിക്കാൻ ഒരുങ്ങുന്നെന്നും ലീഗ് നേതാക്കളുമായി ചർച്ച നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കാനാണ് വിമത കൂട്ടായ്മയുടെ നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |