
ഇറാനെ ആക്രമിക്കാൻ പാടില്ലെന്ന് ഉപാധി
ടെഹ്‌റാൻ: യു.എസ്- ഇസ്രയേൽ സഖ്യം നടത്തുന്ന ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളെ ആക്രമിച്ചതിന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ ക്ഷമാപണം. ഇനി ആക്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നയപരമായ നിലപാടിലൂടെ യുദ്ധാന്തരീക്ഷം മയപ്പെടുത്താനുള്ള നീക്കമാണിതെന്നാണ് സൂചന.
ആ രാജ്യങ്ങൾ ഇറാനെ ആക്രമിക്കാൻ പാടില്ലെന്നും മറിച്ചായാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും നൽകി. ഇടക്കാല ഭരണ കൗൺസിൽ തീരുമാനം അംഗീകരിച്ചു.
നിരുപാധികം കീഴടങ്ങണമെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണി പെസഷ്‌കിയാൻ തള്ളി. കീഴടങ്ങൽ ശത്രുക്കളുടെ നടക്കാത്ത സ്വപ്നം മാത്രമാണെന്നും പ്രതികരിച്ചു.
എന്നാൽ, പെസഷ്‌കിയാന്റെ പ്രസ്താവനയ്ക്ക് ശേഷവും സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ, യു.എ.ഇ എന്നിവിടങ്ങളിലേക്ക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളുണ്ടായി.
വ്യോമപ്രതിരോധ സംവിധാനം തകർത്ത ഇറാനിയൻ ഡ്രോണിന്റെ അവശിഷ്ടം സമീപത്ത് പതിച്ചതിനാൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം രാവിലെ താത്കാലികമായി നിറുത്തിവച്ചു. പിന്നീട് ഭാഗികമായി പുനരാരംഭിച്ചു.
യു.എസ് സേന തങ്ങുന്ന യു.എ.ഇയിലെ അൽ- ദഫ്രാ എയർ ബേസിനു നേരെയും ആക്രമണുണ്ടായി. രാജ്യത്തെ ലക്ഷ്യമിട്ട ബാലിസ്റ്റിക് മിസൈൽ തകർത്തെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗദി അറേബ്യയിലെ ശൈബ എണ്ണപ്പാടത്തെ ലക്ഷ്യമാക്കിയ 17 ഡ്രോണുകൾ തകർത്തു.
അതേസമയം, ഇറാനെതിരെ യു.എസും ഇസ്രയേലും ആക്രമണം കൂടുതൽ കടുപ്പിച്ചു. ടെഹ്റാനിലുണ്ടായ ശക്തമായ സ്ഫോടനങ്ങളിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ അടക്കം തകർന്നു. 1,300ലേറെ പേരാണ് ഇറാനിൽ ഇതുവരെ കൊല്ലപ്പെട്ടത്. ഏഴു ദിവസത്തിനിടെ ഇറാനിലെ 6,600ലേറെ ലക്ഷ്യസ്ഥാനങ്ങളെയും 43 യുദ്ധക്കപ്പലുകളെയും തകർത്തു.
വീണ്ടും യു.എസ്
വിമാനവാഹിനി
മൂന്നാമത്തെ വിമാനവാഹിനിക്കപ്പലിനെയും വിന്യസിക്കാനുള്ള തയ്യാറെടുപ്പിൽ യു.എസ്. 80ഓളം പോർവിമാനങ്ങളെ വഹിക്കാൻ ശേഷിയുള്ള 'യു.എസ്.എസ് ജോർജ് എച്ച്.ബ്ല്യു ബുഷ്" വിമാനവാഹിനിയും ടോമഹോക്ക് ക്രൂസ് മിസൈലുകൾ ഘടിപ്പിച്ച അകമ്പടി കപ്പലുകളും അടങ്ങുന്ന സന്നാഹത്തെ മേഖലയിലേക്ക് അയയ്ക്കാനാണ് നീക്കം. നിലവിൽ വിമാനവാഹിനികളായ എബ്രഹാം ലിങ്കൺ അറബിക്കടലിലും ജെറാൾഡ് ആർ.ഫോർഡ് ചെങ്കടലിലും നിലയുറപ്പിച്ചിട്ടുണ്ട്.
പരിക്കേറ്റവരെ സന്ദർശിച്ച്
അൽ നഹ്യാൻ
ദുബായ്: ഇറാൻ ആക്രമണത്തിൽ പരിക്കേറ്ര് ആശുപത്രികളിൽ കഴിയുന്ന പ്രവാസികൾ അടക്കമുള്ളവരെ യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു . അബുദാബിയിലെ ഷെയ്ഖ് ഷഖ്ബൂത് മെഡിക്കൽ സിറ്റിയിലെത്തി പരിക്കേറ്റവരുമായും അവരുടെ കുടുംബാംഗങ്ങളുമായും സംസാരിച്ചു.
സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറാം. പോരാട്ടം നിറുത്തി ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത്.
- ആന്റണിയോ ഗുട്ടറെസ്,
സെക്രട്ടറി ജനറൽ, യു.എൻ
ഇറാൻ ക്ഷമാപണം നടത്തി കീഴടങ്ങിയിരിക്കുന്നു. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഭീഷണിയല്ല. ഇറാനെതിരെ ആക്രമണം വളരെ ശക്തമാകും.
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |