
പത്താം ക്ലാസും രണ്ടോ അതിലധികമോ വർഷം ദൈർഘ്യമുള്ള സർക്കാർ, എ.ഐ.സി.ടി.ഇ അംഗീകൃത ഡിപ്ലോമ കോഴ്സ് പാസായവർക്കും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദത്തിന് പ്രവേശനം. ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ള ഫെബ്രുവരി ബാച്ചിലെ പ്രവേശനത്തിന് ഇത് ബാധകമാക്കും.
കേരളത്തിലെ മറ്റ് യൂണിവേഴ്സിറ്റികളിലേത് പോലെ പ്ലസ് ടുവോ തത്തുല്ല്യമായ സർട്ടിഫിക്കറ്റുകളോ ആയിരുന്നു ഓപ്പൺ യൂണിവേഴ്സിറ്റിയിലും ബിരുദ പ്രവേശനത്തിനുള്ള യോഗ്യത. പത്താം ക്ലാസും ഡിപ്ലോമയും ഉള്ളവർക്ക് പ്രവേശനം നൽകാനുള്ള ശുപാർശ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അക്കാഡമിക് ഉപസമിതിയും സിൻഡിക്കേറ്റും അംഗീകരിച്ചു. യോഗ്യതയിൽ മാറ്റം വരുത്തുന്നതിന് അക്കാഡമിക് കൗൺസിലിന്റെ അംഗീകാരം ആവശ്യമാണെങ്കിലും വൈസ് ചാൻസലറുടെ പ്രത്യേക അധികാരം ഉപയോഗിച്ചാകും വിജ്ഞാപനം പുറപ്പെടുവിപ്പിക്കുക. പീന്നീട് അക്കാഡമിക് കൗൺസിലിന്റെ അംഗീകാരം വാങ്ങും. യു.ജി.സിയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു.
ഓപ്പണാണ് യോഗ്യത
'പത്താം ക്ലാസും അംഗീകൃത ഡിപ്ലോമയുമുള്ളവർക്ക് ബിരുദത്തിന് ചേരാനാകുന്നത് വലിയ മാറ്റം സൃഷ്ടിക്കും. ബിരുദം യോഗ്യതയായി പറയുന്ന വിവിധ ഉദ്യോഗ പരീക്ഷകൾക്ക് അപേക്ഷിക്കാനാകും. സ്ഥാനക്കയറ്റവും മികച്ച ജോലികളും ലഭിക്കും'- എന്ന .പ്രൊഫ. വി.പി. ജഗതിരാജ് (വൈസ് ചാൻസലർ) പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |